അദ്ധ്യായം
അദ്ധ്യായങ്ങൾ തിരയുക
പേജ് ഉള്ളടക്കം
- ഈ അദ്ധ്യായത്തിന്റെ രൂപരേഖ
- ബൈബിൾ വാക്യങ്ങൾ
- ചോദ്യങ്ങൾ, ഉത്തരങ്ങൾ
- വ്യക്തികൾ, സ്ഥലങ്ങൾ, സമയം, മറ്റുള്ളവ.
രൂപരേഖ
- യേശു തന്റെ പിതൃ നഗരത്തിൽ – പിതൃ ദേശക്കാർ യേശുവിൽ വേണ്ടുംവണ്ണം വിശ്വസിക്കുന്നില്ല
- യേശു പന്തിരുവരെ ദൈവരാജ്യ ശുശ്രുഷയ്ക്കായി നിയോഗിക്കുകയും അവർക്ക് വേണ്ട ഉപദേശം നൽകുകയും ചെയ്യുന്നു
- ഹെരോദാവ് യോഹന്നാൻ സ്‌നാപകനെ ശിരഃഛേദം ചെയ്തതിന്റെ ചരിത്രം
- യേശു അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ പോഷിപ്പിക്കുന്നു
- യേശു കടലിൻ മീതെ നടന്നു ശിഷ്യന്മാരുടെ അടുക്കൽ എത്തുന്നു
- യേശുവും ശിഷ്യന്മാരും ഗന്നസരേത്ത് ദേശത്ത്
യേശു തന്റെ പിതൃ നഗരത്തിൽ – പിതൃ ദേശക്കാർ യേശുവിൽ വേണ്ടുംവണ്ണം വിശ്വസിക്കുന്നില്ല
1 അവൻ അവിടെ നിന്നു പുറപ്പെട്ടു, തന്റെ പിതൃനഗരത്തിൽ ചെന്നു; അവന്റെ ശിഷ്യന്മാരും അനുഗമിച്ചു.
2 ശബ്ബത്തായപ്പോൾ അവൻ പള്ളിയിൽ ഉപദേശിച്ചുതുടങ്ങി; പലരും കേട്ടു വിസ്മയിച്ചു: ഇവന്നു ഇവ എവിടെനിന്നു? ഇവന്നു കിട്ടിയ ഈ ജ്ഞാനവും ഇവന്റെ കയ്യാൽ നടക്കുന്ന വീര്യപ്രവൃത്തികളും എന്തു?
3 ഇവൻ മറിയയുടെ മകനും യാക്കോബ് യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടു കൂടെ ഇല്ലയോ എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.
4 യേശു അവരോടു: “ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും ചാർച്ചക്കാരുടെ ഇടയിലും സ്വന്ത ഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല” എന്നു പറഞ്ഞു.
5 ഏതാനും ചില രോഗികളുടെ മേൽ കൈ വെച്ചു സൌഖ്യം വരുത്തിയതു അല്ലാതെ അവിടെ വീര്യപ്രവൃത്തി ഒന്നും ചെയ്‍വാൻ കഴിഞ്ഞില്ല.
6 അവരുടെ അവിശ്വാസം ഹേതുവായി അവൻ ആശ്ചര്യപ്പെട്ടു. അവൻ ചുറ്റുമുള്ള ഊരുകളിൽ ഉപദേശിച്ചുകൊണ്ടു സഞ്ചരിച്ചു പോന്നു.
യേശു പന്തിരുവരെ ദൈവരാജ്യ ശുശ്രുഷയ്ക്കായി നിയോഗിക്കുകയും അവർക്ക് വേണ്ട ഉപദേശം നൽകുകയും ചെയ്യുന്നു
7 അനന്തരം അവൻ പന്തിരുവരെ അടുക്കെ വിളിച്ചു, അവരെ ഈരണ്ടായി അയച്ചു തുടങ്ങി, അവർക്കു അശുദ്ധാത്മാക്കളുടെ മേൽ അധികാരം കൊടുത്തു.
8 അവർ വഴിക്കു “വടി അല്ലാതെ ഒന്നും എടുക്കരുതു; അപ്പവും പൊക്കണവും മടിശ്ശീലയിൽ കാശും അരുതു; ചെരിപ്പു ഇട്ടുകൊള്ളാം;
9 രണ്ടു വസ്ത്രം ധരിക്കരുതു” എന്നിങ്ങനെ അവരോടു കല്പിച്ചു.
10 നിങ്ങൾ എവിടെയെങ്കിലും ഒരു വീട്ടിൽ ചെന്നാൽ അവിടം വിട്ടു പുറപ്പെടുവോളം അതിൽ തന്നേ പാർപ്പിൻ.
11 ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വാക്കു കേൾക്കാതെയും ഇരുന്നാൽ അവിടം വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി അവർക്കു സാക്ഷ്യത്തിന്നായി കുടഞ്ഞുകളവിൻ” എന്നും അവരോടു പറഞ്ഞു.
12 അങ്ങനെ അവർ പുറപ്പെട്ടു മാനസാന്തരപ്പെടേണം എന്നു പ്രസംഗിച്ചു;
13 വളരെ ഭൂതങ്ങളെ പുറത്താക്കുകയും അനേകം രോഗികൾക്കു എണ്ണതേച്ചു സൌഖ്യം വരുത്തുകയും ചെയ്തു.
ഹെരോദാവ് യോഹന്നാൻ സ്‌നാപകനെ ശിരഃഛേദം ചെയ്തതിന്റെ ചരിത്രം
14 ഇങ്ങനെ അവന്റെ പേർ പ്രസിദ്ധമായി വരികയാൽ ഹെരോദാരാജാവു കേട്ടിട്ടു; യോഹന്നാൻസ്നാപകൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേറ്റിരിക്കുന്നു; അതുകൊണ്ടു ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നു എന്നു പറഞ്ഞു.
15 അവൻ ഏലീയാവാകുന്നു എന്നു മറ്റു ചിലർ പറഞ്ഞു. വേറെ ചിലർ: അവൻ പ്രവാചകന്മാരിൽ ഒരുത്തനെപ്പോലെ ഒരു പ്രവാചകൻ എന്നു പറഞ്ഞു.
16 അതു ഹെരോദാവു കേട്ടാറെ: ഞാൻ തലവെട്ടിച്ച യോഹന്നാൻ ആകുന്നു അവൻ; അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എന്നു പറഞ്ഞു.
17 ഹെരോദാ തന്റെ സഹോദരനായ ഫീലിപ്പോസിന്റെ ഭാര്യ ഹെരോദ്യയെ പരിഗ്രഹിച്ചതുകൊണ്ടു അവൾനിമിത്തം ആളയച്ചു, യോഹന്നാനെ പിടിച്ചു തടവിൽ ആക്കിയിരുന്നു.
18 സഹോദരന്റെ ഭാര്യയെ പരിഗ്രഹിക്കുന്നതു നിനക്കു വിഹിതമല്ല എന്നു യോഹന്നാൻ ഹെരോദാവോടു പറഞ്ഞിരുന്നു.
19 ഹെരോദ്യയോ അവന്റെ നേരെ പകവെച്ചു അവനെ കൊല്ലുവാനും ഇച്ഛിച്ചു; സാധിച്ചില്ല താനും.
20 യോഹന്നാൻ നീതിയും വിശുദ്ധിയുമുള്ള പുരുഷൻ എന്നു ഹെരോദാവു അറിഞ്ഞു അവനെ ഭയപ്പെടുകയും അവനെ കാത്തുകൊൾകയും ചെയ്തു; അവന്റെ വചനം കേട്ടിട്ടു വളരെ കലങ്ങിയെങ്കിലും സന്തോഷത്തോടെ കേട്ടുപോന്നു.
21 എന്നാൽ ഹെരോദാവു തന്റെ ജനനോത്സവത്തിൽ തന്റെ മഹത്തുക്കൾക്കും സഹസ്രാധിപന്മാർക്കും ഗലീലയിലെ പ്രമാണികൾക്കും വിരുന്നു കഴിച്ചപ്പോൾ ഒരു തരം വന്നു.
22 ഹെരോദ്യയുടെ മകൾ അകത്തു ചെന്നു നൃത്തം ചെയ്തു ഹെരോദാവിനെയും വിരുന്നുകാരെയും പ്രസാദിപ്പിച്ച സമയം: മനസ്സുള്ളതു എന്തെങ്കിലും എന്നോടു ചോദിച്ചു കൊൾക; നിനക്കു തരാം എന്നു രാജാവു ബാലയോടു പറഞ്ഞു.
23 എന്തു ചോദിച്ചാലും, രാജ്യത്തിൽ പകുതിയോളം ആയാലും നിനക്കു തരാം എന്നു സത്യം ചെയ്തു.
24 അവൾ പുറത്തിറങ്ങി അമ്മയോടു: ഞാൻ എന്തു ചോദിക്കേണം എന്നു ചോദിച്ചതിന്നു: യോഹന്നാൻ സ്നാപകന്റെ തല എന്നു അവൾ പറഞ്ഞു.
25 ഉടനെ അവൾ ബദ്ധപ്പെട്ടു രാജാവിന്റെ അടുക്കൽ ചെന്നു: ഇപ്പോൾ തന്നെ യോഹന്നാൻ സ്നാപകന്റെ തല ഒരു തളികളയിൽ തരേണം എന്നു പറഞ്ഞു.
26 രാജാവു അതിദുഃഖിനായി എങ്കിലും ആണയെയും വിരുന്നുകാരെയും വിചാരിച്ചു അവളോടു നിഷേധിപ്പാൻ മനസ്സില്ലാഞ്ഞു.
27 ഉടനെ രാജാവു ഒരു അകമ്പടിയെ അയച്ചു, അവന്റെ തല കൊണ്ടുവരുവാൻ കല്പിച്ചു.
28 അവൻ പോയി തടവിൽ അവനെ ശിരഃഛേദം ചെയ്തു; അവന്റെ തല ഒരു തളികയിൽ കൊണ്ടുവന്നു ബാലെക്കു കൊടുത്തു; ബാല അമ്മെക്കു കൊടുത്തു.
29 അവന്റെ ശിഷ്യന്മാർ അതു കേട്ടിട്ടു വന്നു അവന്റെ ശവം എടുത്തു ഒരു കല്ലറയിൽ വെച്ചു.
യേശു അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ പോഷിപ്പിക്കുന്നു
30 പിന്നെ അപ്പൊസ്തലന്മാർ യേശുവിന്റെ അടുക്കൽ വന്നുകൂടി തങ്ങൾ ചെയ്തതും ഉപദേശിച്ചതും എല്ലാം അറിയിച്ചു.
31 വരുന്നവരും പോകുന്നവരും വളരെ ആയിരുന്നതിനാൽ അവർക്കു ഭക്ഷിപ്പാമ്പോലും സമയം ഇല്ലായ്കകൊണ്ടു അവൻ അവരോടു: “നിങ്ങൾ ഒരു ഏകാന്തസ്ഥലത്തു വേറിട്ടുവന്നു അല്പം ആശ്വസിച്ചുകൊൾവിൻ” എന്നു പറഞ്ഞു.
32 അങ്ങനെ അവർ പടകിൽ കയറി ഒരു ഏകാന്ത സ്ഥലത്തു വേറിട്ടുപോയി.
33 അവർ പോകുന്നതു പലരും കണ്ടു അറിഞ്ഞു, എല്ലാ പട്ടണങ്ങളിൽ നിന്നും കാൽനടയായി അവിടേക്കു ഓടി, അവർക്കു മുമ്പെ എത്തി.
34 അവൻ പടകിൽ നിന്നു ഇറങ്ങിയാറെ വലിയ പുരുഷാരത്തെ കണ്ടു, അവർ ഇടയൻ ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ടു അവരിൽ മനസ്സലിഞ്ഞു പലതും ഉപദേശിച്ചു തുടങ്ങി.
35 പിന്നെ നേരം നന്നേ വൈകീട്ടു ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു; ഇതു നിർജ്ജനപ്രദേശം അല്ലോ;
36 നേരവും നന്നേ വൈകി; ഭക്ഷിപ്പാൻ ഇല്ലായ്കയാൽ അവർ ചുറ്റുമുള്ള കുടിലുകളിലും ഊരുകളിലും ചെന്നു ഭക്ഷിപ്പാൻ വല്ലതും കൊള്ളേണ്ടതിന്നു അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.
37 അവൻ അവരോടു: “നിങ്ങൾ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ” എന്നു കല്പിച്ചതിന്നു: ഞങ്ങൾ പോയി ഇരുനൂറു വെള്ളിക്കാശിന്നു അപ്പം കൊണ്ടിട്ടു അവർക്കു തിന്മാൻ കൊടുക്കയോ എന്നു അവനോടു പറഞ്ഞു.
38 അവൻ അവരോടു: “നിങ്ങൾക്കു എത്ര അപ്പം ഉണ്ടു? ചെന്നു നോക്കുവിൻ ” എന്നു പറഞ്ഞു; അവർ നോക്കിട്ടു: അഞ്ചു, രണ്ടു മീനും ഉണ്ടു എന്നു പറഞ്ഞു.
39 പിന്നെ അവൻ അവരോടു: എല്ലാവരെയും പച്ചപ്പുല്ലിൽ പന്തിപന്തിയായി ഇരുത്തുവാൻ കല്പിച്ചു.
40 അവർ നൂറും അമ്പതും വീതം നിരനിരയായി ഇരുന്നു.
41 അവൻ ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു സ്വർഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, അവർക്കു വിളമ്പുവാൻ തന്റെ ശിഷ്യന്മാർക്കു കൊടുത്തു; ആ രണ്ടു മീനും എല്ലാവർക്കും വിഭാഗിച്ചുകൊടുത്തു.
42 എല്ലാവരും തിന്നു തൃപ്തരായി.
43 കഷണങ്ങളും മീൻ നുറുക്കും പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു.
44 അപ്പം തിന്നവരോ അയ്യായിരം പുരുഷാന്മാർ ആയിരുന്നു.
യേശു കടലിൻ മീതെ നടന്നു ശിഷ്യന്മാരുടെ അടുക്കൽ എത്തുന്നു
45 താൻ പുരുഷാരത്തെ പറഞ്ഞയക്കുന്നതിനിടയിൽ തന്റെ ശിഷ്യന്മാരെ ഉടനെ പടകു കയറി അക്കരെ ബേത്ത്സയിദെക്കു നേരെ മുന്നോടുവാൻ നിർബന്ധിച്ചു.
46 അവരെ പറഞ്ഞയച്ചു വിട്ടശേഷം താൻ പ്രാർത്ഥിപ്പാൻ മലയിൽ പോയി.
47 വൈകുന്നേരം ആയപ്പോൾ പടകു കടലിന്റെ നടുവിലും താൻ ഏകനായി കരയിലും ആയിരുന്നു.
48 കാറ്റു പ്രതികൂലം ആകകൊണ്ടു അവർ തണ്ടുവലിച്ചു വലയുന്നതു അവൻ കണ്ടു ഏകദേശം രാത്രി നാലാം യാമത്തിൽ കടലിന്മേൽ നടന്നു അവരുടെ അടുക്കൽ ചെന്നു അവരെ കടന്നുപോകുവാൻ ഭാവിച്ചു.
49 അവൻ കടലിന്മേൽ നടക്കുന്നതു കണ്ടിട്ടു ഭൂതം എന്നു അവർ നിരൂപിച്ചു നിലവിളിച്ചു.
50 എല്ലാവരും അവനെ കണ്ടു ഭ്രമിച്ചിരുന്നു. ഉടനെ അവൻ അവരോടു സംസാരിച്ചു: ധൈര്യപ്പെടുവിൻ; “ഞാൻ തന്നേ ആകുന്നു; ഭയപ്പെടേണ്ടാ” എന്നു പറഞ്ഞു.
51 പിന്നെ അവൻ അവരുടെ അടുക്കൽ ചെന്നു പടകിൽ കയറി, കാറ്റു അമർന്നു; അവർ ഉള്ളിൽ അത്യന്തം ഭ്രമിച്ചാശ്ചര്യപ്പെട്ടു.
52 അവരുടെ ഹൃദയം കടുത്തിരുന്നതുകൊണ്ടു അപ്പത്തിന്റെ സംഗതി അവർ ഗ്രഹിച്ചില്ല.
യേശുവും ശിഷ്യന്മാരും ഗന്നസരേത്ത് ദേശത്ത്
53 അവർ അക്കരെ എത്തി ഗെന്നേസരത്ത് ദേശത്തു അണഞ്ഞു.
54 അവർ പടകിൽനിന്നു ഇറങ്ങിയ ഉടനെ ജനങ്ങൾ അവനെ അറിഞ്ഞു.
55 ആ നാട്ടിൽ ഒക്കെയും ചുറ്റി ഓടി, അവൻ ഉണ്ടു എന്നു കേൾക്കുന്ന ഇടത്തേക്കു ദീനക്കാരെ കിടക്കയിൽ എടുത്തുംകൊണ്ടുവന്നു തുടങ്ങി.
56 ഊരുകളിലോ പട്ടണങ്ങളിലോ കുടികളിലോ അവൻ ചെന്നെടത്തൊക്കെയും അവർ ചന്തകളിൽ രോഗികളെ കൊണ്ടുവന്നു വെച്ചു, അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ എങ്കിലും തൊടേണ്ടതിന്നു അപേക്ഷിക്കയും അവനെ തൊട്ടവർക്കു ഒക്കെയും സൌഖ്യം വരികയും ചെയ്തു.
ചോദ്യങ്ങൾ?
1. യേശുവിന്റെ കൈയ്യാൽ നടക്കുന്ന അത്ഭുത പ്രവർത്തികൾ കണ്ടു എന്ത് പറഞ്ഞാണ് അവന്റെ പിതൃ ദേശക്കാർ അവങ്കൽ ഇടറിയാൽ ?
ഉത്തരം. വാക്യം. 3
2. ഒരു പ്രവാചകൻ ബഹുമാനമില്ലാത്തവൻ ആകുന്നതു എവിടെ ?
ഉത്തരം. വാക്യം. 4 തന്റെ പിതൃനഗരത്തിലും സ്വന്ത ഭവനത്തിലും
3. യേശുവിനു തന്റെ പിതൃ നഗരത്തിൽ അധിക വീര്യ പ്രവർത്തികൾ ചെയ്യാൻ കഴിയാഞ്ഞത് എന്ത് കൊണ്ട് ?
ഉത്തരം. വാക്യം. 6 അവരുടെ അവിശ്വാസം ഹേതുവായി
4. ദൈവരാജ്യ ശുശ്രുഷയ്ക്കായി അയക്കപ്പെട്ട ശിഷ്യന്മാരെ കൈക്കൊള്ളാതെയും അവരുടെ വാക്ക് കേൾക്കാതെയും ഇരിക്കുന്നവരുടെ മുമ്പാകെ എന്ത് ചെയ്യണമെന്നാണ് കർത്താവു ശിഷ്യന്മാരെ പഠിപ്പിക്കുന്നത് ?
ഉത്തരം. വാക്യം. 11 നിങ്ങളുടെ കാലിലെ പൊടി അവർക്ക് സാക്ഷ്യത്തിനായി കുടഞ്ഞു കളയുക
5. ഹെരോദാവ് യേശുവിന്റെ ശ്രുതി കേട്ട് എന്താണ് പറഞ്ഞത് ?
ഉത്തരം. വാക്യം. 16 ഞാൻ തലവെട്ടിച്ച യോഹന്നാൻ സ്നാപകൻ ആകുന്നു അവൻ എന്ന്
6. നൃത്തം ചെയ്തു ഹെരോദാവിനെ പ്രസാദിപ്പിച്ച ഹെരോദ്യയുടെ മകൾ എന്താണ് ഹെരോദാവിനോട് ആവശ്യപ്പെടുന്നത് ?
ഉത്തരം. വാക്യം. 25 അമ്മയുടെ ഉപദേശ പ്രകാരം യോഹന്നാൻ സ്നാപകന്റെ തല
7. ശിഷ്യന്മാർ യേശുവിനോടു എത്രവെള്ളിക്കാശിന് അപ്പം കൊല്ലം എന്നാണ് പറയുന്നത് ?
ഉത്തരം. വാക്യം. 37 ഇരുനൂറ് വെള്ളിക്കാശിന്
8. എത്ര അപ്പവും മീനും കൊണ്ടാണ് യേശു അയ്യായിരത്തോളം പുരുഷന്മാർ വരുന്ന പുരുഷാരത്തെ പോഷിപ്പിച്ചത് ?
ഉത്തരം. വാക്യം. 38 അഞ്ചപ്പവും രണ്ടു മീനും
9. നാലാം യാമത്തിൽ കടലിൻമീതെ നടക്കുന്ന യേശുവിനെ കണ്ടു ശിഷ്യന്മാർ എന്താണ് നിരൂപിച്ചത് ?
ഉത്തരം. വാക്യം. 49 ഭൂതം എന്ന്
വ്യക്തികൾ
സ്ഥലങ്ങൾ
സമയം
മറ്റുള്ളവ