അദ്ധ്യായം
അദ്ധ്യായങ്ങൾ തിരയുക
പേജ് ഉള്ളടക്കം
- ഈ അദ്ധ്യായത്തിന്റെ രൂപരേഖ
- ബൈബിൾ വാക്യങ്ങൾ
- ചോദ്യങ്ങൾ, ഉത്തരങ്ങൾ
- വ്യക്തികൾ, സ്ഥലങ്ങൾ, സമയം, മറ്റുള്ളവ.
രൂപരേഖ
- അവകാശിയെ കൊന്നുകളഞ്ഞ കുടിയാന്മാരെ നിഗ്രഹിച്ച്, തോട്ടം മറ്റുള്ളവരെ ഏല്പിച്ച തോട്ട ഉടമയുടെ ഉപമ (വീട് പണിഞ്ഞാഞ്ഞവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നു)
- സർക്കുള്ളത് ഉള്ളത് കൈസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും
- പുനരുത്ഥാനം ഇല്ലായെന്ന് തെളിയിക്കാൻ ഏഴ് സഹോദരന്മാരെ വിവാഹം കഴിച്ച സ്ത്രീയെപ്പറ്റി പറയുന്ന സദൂക്യർ
- സദൂക്യർക്കു യേശു നൽകുന്ന മറുപടി – ദൈവം മരിച്ചവരുടെ ദൈവമല്ല ജീവനുള്ളവരുടെ ദൈവമത്രേ
- എല്ലാറ്റിലും മുഖ്യ കല്പന ഏതു ശാസ്ത്രിമാരിൽ ഒരുവൻ യേശുവിനോടു ചോദിക്കുന്നു – യേശു അതിനു നൽകുന്ന മറുപടി
- യേശു ദൈവാലയത്തിൽ വച്ച് പുരുഷാരത്തോട് ദാവീദ് അവനെ കർത്താവ് എന്ന് വിളിക്കുമ്പോൾ, ക്രിസ്തു ദാവീദിന്റെ പുത്രൻ ആകുന്നതു എങ്ങനെ എന്ന് ചോദിക്കുന്നു
- യേശു ശാസ്ത്രിമാരെ വിമർശിക്കുന്നു
- ശ്രീഭണ്ടാരത്തിൽ രണ്ട് കാശ് ഇട്ട വിധവ; എല്ലാവരേക്കാളും അധികം ഇട്ടിരിക്കുന്നു എന്ന് യേശു പ്രസ്താവിക്കുന്നു
അവകാശിയെ കൊന്നുകളഞ്ഞ കുടിയാന്മാരെ നിഗ്രഹിച്ച്, തോട്ടം മറ്റുള്ളവരെ ഏല്പിച്ച തോട്ട ഉടമയുടെ ഉപമ (വീട് പണിഞ്ഞാഞ്ഞവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നു)
1 പിന്നെ അവൻ ഉപമകളാൽ അവരോടു പറഞ്ഞുതുടങ്ങിയതു: ഒരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി ചുറ്റും വേലികെട്ടി ചക്കും കുഴിച്ചുനാട്ടി ഗോപുരവും പണിതു കുടിയാന്മാരെ ഏല്പിച്ചിട്ടു പരദേശത്തു പോയി.
2 കാലം ആയപ്പോൾ കുടിയാന്മാരോടു തോട്ടത്തിന്റെ അനുഭവം വാങ്ങേണ്ടതിന്നു അവൻ ഒരു ദാസനെ കുടിയാന്മാരുടെ അടുക്കൽ പറഞ്ഞയച്ചു.
3 അവർ അവനെ പിടിച്ചു തല്ലി വെറുതെ അയച്ചുകളഞ്ഞു.
4 പിന്നെ മറ്റൊരു ദാസനെ അവരുടെ അടുക്കൽ പറഞ്ഞയച്ചു; അവനെ അവർ തലയിൽ മുറിവേല്പിക്കയും അവമാനിക്കയും ചെയ്തു.
5 അവൻ മറ്റൊരുവനെ പറഞ്ഞയച്ചു; അവനെ അവർ കൊന്നു; മറ്റു പലരെയും ചിലരെ അടിക്കയും ചിലരെ കൊല്ലുകയും ചെയ്തു.
6 അവന്നു ഇനി ഒരുത്തൻ, ഒരു പ്രിയമകൻ, ഉണ്ടായിരുന്നു. എന്റെ മകനെ അവർ ശങ്കിക്കും എന്നു പറഞ്ഞു ഒടുക്കം അവനെ അവരുടെ അടുക്കൽ പറഞ്ഞയച്ചു.
7 ആ കുടിയാന്മാരോ: ഇവൻ അവകാശി ആകുന്നു; വരുവിൻ; നാം ഇവനെ കൊല്ലുക; എന്നാൽ അവകാശം നമുക്കാകും എന്നു തമ്മിൽ പറഞ്ഞു.
8 അവർ അവനെ പിടിച്ചു കൊന്നു തോട്ടത്തിൽ നിന്നു എറിഞ്ഞുകളഞ്ഞു.
9 എന്നാൽ തോട്ടത്തിന്റെ ഉടയവൻ എന്തു ചെയ്യും? അവൻ വന്നു ആ കുടിയാന്മാരെ നിഗ്രഹിച്ചു തോട്ടം മറ്റുള്ളവരെ ഏല്പിക്കും.
10 “വീടു പണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായിതീർന്നിരിക്കുന്നു.”
11 “ഇതു കർത്താവിനാൽ സംഭവിച്ചു. നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു” എന്ന തിരുവെഴുത്തു നിങ്ങൾ വായിച്ചിട്ടില്ലയോ?
12 ഈ ഉപമ തങ്ങളെക്കുറിച്ചു ആകുന്നു പറഞ്ഞതു എന്നു ഗ്രഹിച്ചിട്ടു അവർ അവനെ പിടിപ്പാൻ അന്വേഷിച്ചു; എന്നാൽ പുരുഷാരത്തെ ഭയപ്പെട്ടു അവനെ വിട്ടുപോയി.
കൈസർക്കുള്ളത് ഉള്ളത് കൈസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും
13 അനന്തരം അവനെ വാക്കിൽ കുടുക്കുവാൻ വേണ്ടി അവർ പരീശന്മാരിലും ഹെരോദ്യരിലും ചിലരെ അവന്റെ അടുക്കൽ അയച്ചു.
14 അവർ വന്നു: ഗുരോ, നീ മനുഷ്യരുടെ മുഖം നോക്കാതെ ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നതുകൊണ്ടു നീ സത്യവാനും ആരെയും ഗണ്യമാക്കാത്തവനും എന്നു ഞങ്ങൾ അറിയുന്നു; കൈസർക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ? ഞങ്ങൾ കൊടുക്കയോ കൊടുക്കാതിരിക്കയോ വേണ്ടതു എന്നു അവനോടു ചോദിച്ചു.
15 അവൻ അവരുടെ കപടം അറിഞ്ഞു: നിങ്ങൾ എന്നെ പരീക്ഷിക്കുന്നതു എന്തു? ഒരു വെള്ളിക്കാശ് കൊണ്ടുവരുവിൻ; ഞാൻ കാണട്ടെ എന്നു പറഞ്ഞു.
16 അവർ കൊണ്ടു വന്നു. ഈ സ്വരൂപവും മേലെഴുത്തും ആരുടേതു എന്നു അവരോടു ചോദിച്ചതിന്നു: കൈസരുടേതു എന്നു അവർ പറഞ്ഞു.
17 യേശു അവരോടു: കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിൻ എന്നു പറഞ്ഞു; അവർ അവങ്കൽ വളരെ ആശ്ചര്യപ്പെട്ടു.
പുനരുത്ഥാനം ഇല്ലായെന്ന് തെളിയിക്കാൻ ഏഴ് സഹോദരന്മാരെ വിവാഹം കഴിച്ച സ്ത്രീയെപ്പറ്റി പറയുന്ന സദൂക്യർ
18 പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യർ അവന്റെ അടുക്കൽ വന്നു ചോദിച്ചതെന്തെന്നാൽ:
19 ഗുരോ, ഒരുത്തന്റെ സഹോദരൻ മക്കളില്ലാതെ മരിച്ചു ഭാര്യ ശേഷിച്ചാൽ ആ ഭാര്യയെ അവന്റെ സഹോദരൻ പരിഗ്രഹിച്ചു തന്റെ സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു.
20 എന്നാൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു; അവരിൽ മൂത്തവൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചു സന്തതിയില്ലാതെ മരിച്ചു പോയി.
21 രണ്ടാമത്തവൻ അവളെ പരിഗ്രഹിച്ചു സന്തതിയില്ലാതെ മരിച്ചു; മൂന്നാമത്തവനും അങ്ങനെ തന്നേ.
22 ഏഴുവരും സന്തതിയില്ലാതെ മരിച്ചു; എല്ലാവർക്കും ഒടുവിൽ സ്ത്രീയും മരിച്ചു.
23 പുനരുത്ഥാനത്തിൽ അവൾ അവരിൽ ഏവന്നു ഭാര്യയാകും? ഏഴുവർക്കും ഭാര്യ ആയിരുന്നുവല്ലോ.
സദൂക്യർക്കു യേശു നൽകുന്ന മറുപടി – ദൈവം മരിച്ചവരുടെ ദൈവമല്ല ജീവനുള്ളവരുടെ ദൈവമത്രേ
24 യേശു അവരോടു പറഞ്ഞതു: നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടല്ലയോ തെറ്റിപ്പോകുന്നതു?
25 മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുമ്പോൾ വിവാഹം കഴിക്കയില്ല വിവാഹത്തിന്നു കൊടുക്കപ്പെടുകയുമില്ല; സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ ആകും.
26 എന്നാൽ മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നതിനെക്കുറിച്ചു മോശെയുടെ പുസ്തകത്തിൽ മുൾപടർപ്പുഭാഗത്തു ദൈവം അവനോടു: ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു അരുളിച്ചെയ്തപ്രകാരം വായിച്ചിട്ടില്ലയോ?
27 അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; നിങ്ങൾ വളരെ തെറ്റിപ്പോകുന്നു.
എല്ലാറ്റിലും മുഖ്യ കല്പന ഏതു ശാസ്ത്രിമാരിൽ ഒരുവൻ യേശുവിനോടു ചോദിക്കുന്നു – യേശു അതിനു നൽകുന്ന മറുപടി
28 ശാസ്ത്രിമാരിൽ ഒരുവൻ അടുത്തുവന്നു അവർ തമ്മിൽ തർക്കിക്കുന്നതു കേട്ടു അവൻ അവരോടു നല്ലവണ്ണം ഉത്തരം പറഞ്ഞപ്രകാരം ബോധിച്ചിട്ടു: എല്ലാറ്റിലും മുഖ്യകല്പന ഏതു എന്നു അവനോടു ചോദിച്ചു. അതിന്നു യേശു:
29 എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.
30 നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം, എന്നു ആകുന്നു.
31 രണ്ടാമത്തേതോ: “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്നത്രേ; ഇവയിൽ വലുതായിട്ടു മറ്റൊരു കല്പനയും എല്ല എന്നു ഉത്തരം പറഞ്ഞു.
32 ശാസ്ത്രി അവനോടു: നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.
33 അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടും പൂർണ്ണശക്തിയോടുംകൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്നേഹിക്കുന്നതും സകല സർവ്വാംഗഹോമങ്ങളെക്കാളും യാഗങ്ങളെക്കാളും സാരമേറിയതു തന്നേ എന്നു പറഞ്ഞു.
34 അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു. അതിന്റെ ശേഷം അവനോടു ആരും ഒന്നും ചോദിപ്പാൻ തുനിഞ്ഞില്ല.
യേശു ദൈവാലയത്തിൽ വച്ച് പുരുഷാരത്തോട് ദാവീദ് അവനെ കർത്താവ് എന്ന് വിളിക്കുമ്പോൾ, ക്രിസ്തു ദാവീദിന്റെ പുത്രൻ ആകുന്നതു എങ്ങനെ എന്ന് ചോദിക്കുന്നു
35 യേശു ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ടു പറഞ്ഞുതുടങ്ങിയതു: ക്രിസ്തു ദാവീദിന്റെ പുത്രൻ എന്നു ശാസ്ത്രിമാർ പറയുന്നതു എങ്ങനെ?
36 “കർത്താവു എന്റെ കർത്താവിനോടു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം എന്റെ വലത്തുഭാഗത്തിരിക്ക എന്നു അരുളിച്ചെയ്തു” എന്നു ദാവീദ് താൻ പരിശുദ്ധാത്മാവിലായി പറയുന്നു.
37 ദാവീദ് തന്നേ അവനെ കർത്താവു എന്നു പറയുന്നവല്ലോ; പിന്നെ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ? എന്നാൽ വലിയ പുരുഷാരം അവന്റെ വാക്കു സന്തോഷത്തോടെ കേട്ടുപോന്നു.
യേശു ശാസ്ത്രിമാരെ വിമർശിക്കുന്നു
38 അവൻ തന്റെ ഉപദേശത്തിൽ അവരോടു: അങ്കികളോടെ നടക്കുന്നതും അങ്ങാടിയിൽ
39 വന്ദനവും പള്ളിയിൽ മുഖ്യാസനവും അത്താഴത്തിൽ പ്രധാനസ്ഥലവും ഇച്ഛിക്കുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊൾവിൻ.
40 അവർ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായത്താൽ നീണ്ട പ്രാർത്ഥന കഴിക്കയും ചെയ്യുന്നു; അവർക്കു ഏറ്റവും വലിയ ശിക്ഷാവിധി വരും എന്നു പറഞ്ഞു.
ശ്രീഭണ്ടാരത്തിൽ രണ്ട് കാശ് ഇട്ട വിധവ; എല്ലാവരേക്കാളും അധികം ഇട്ടിരിക്കുന്നു എന്ന് യേശു പ്രസ്താവിക്കുന്നു
41 പിന്നെ യേശു ശ്രീഭണ്ഡാരത്തിന്നു നേരെ ഇരിക്കുമ്പോൾ പുരുഷാരം ഭണ്ഡാരത്തിൽ പണം ഇടുന്നതു നോക്കിക്കൊണ്ടിരുന്നു; ധനവാന്മാർ പലരും വളരെ ഇട്ടു.
42 ദരിദ്രയായ ഒരു വിധവ വന്നു ഒരു പൈസക്കു ശരിയായ രണ്ടു കാശ് ഇട്ടു.
43 അപ്പോൾ അവൻ ശിഷ്യന്മാരെ അടുക്കൽ വിളിച്ചു: ഭണ്ഡാരത്തിൽ ഇട്ട എല്ലാവരെക്കാളും ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
44 എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നു ഇട്ടു; ഇവളോ തന്റെ ഇല്ലായ്മയിൽ നിന്നു തനിക്കുള്ളതു ഒക്കെയും തന്റെ ഉപജീവനം മുഴുവനും ഇട്ടു എന്നു അവരോടു പറഞ്ഞു.
ചോദ്യങ്ങൾ?
- തോട്ട ഉടമയുടെ പ്രീയ മകനെ കൂടിയാന്മാർ കൊന്നു കളഞ്ഞത് എന്ത് കൊണ്ടാണ് ?
ഉത്തരം. വാക്യം. 7 അവകാശം അവർക്കാകുവാൻ ആഗ്രഹിച്ച - യേശുവിനെ വാക്കിൽ കുടുക്കുവാൻ ആഗ്രഹിച്ച പരീശന്മാരിലും ഹെരോദ്യരിലും ചിലർ അവനോടു എന്താണ് ചോദിക്കുന്നത് ?
ഉത്തരം. വാക്യം. 14 കൈസർക്കു കരം കൊടുക്കുന്നത് വിഹിതമോ അല്ലയോ എന്ന് - എന്തുകൊണ്ട് നിങ്ങൾ തെറ്റിപ്പോകുന്നു എന്നാണ് യേശു സദൂക്യരോട് പറയുന്നത് ?
ഉത്തരം. വാക്യം. 24 നിങ്ങൾ തിരുവെഴുത്തുകളെയും ദൈവ ശക്തിയെയും അറിയായ്ക കൊണ്ട് തെറ്റിപ്പോകുന്നു - മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുന്നവർ ആരെപ്പോലെയാണ് ആകുന്നത് ?
ഉത്തരം. വാക്യം. 25 സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ - എല്ലാറ്റിലും മുഖ്യ കല്പന ഏതെന്ന യേശുവിന്റെ പഠിപ്പിക്കൽ അംഗീകരിക്കുന്ന ശാസ്ത്രിയോട് യേശു പറയുന്നതെന്താണ് ?
ഉത്തരം. വാക്യം. 34 നീ ദൈവാരാജ്യത്തോട് അകന്നവനല്ല - ആരെയാണ് സൂക്ഷിച്ചു കൊൾവാൻ കർത്താവ് പഠിപ്പിക്കുന്നത് ?
ഉത്തരം. വാക്യം. 38,39 - എല്ലാവരേക്കാളും അധികം, വിധവ കാണിയ്ക്ക ഇട്ടു എന്ന് യേശു പഠിപ്പിക്കുന്നത് എന്തുകൊണ്ട് ?
ഉത്തരം. വാക്യം. 44
വ്യക്തികൾ
സ്ഥലങ്ങൾ
സമയം
മറ്റുള്ളവ