അദ്ധ്യായങ്ങൾ തിരയുക
പേജ് ഉള്ളടക്കം
- ഈ അദ്ധ്യായത്തിന്റെ രൂപരേഖ
- ബൈബിൾ വാക്യങ്ങൾ
- ചോദ്യങ്ങൾ, ഉത്തരങ്ങൾ
- വ്യക്തികൾ, സ്ഥലങ്ങൾ, സമയം, മറ്റുള്ളവ.
രൂപരേഖ
- കർത്താവ് ശിമോന്റെ പടകിൽ നിന്ന് പുരുഷാരത്തെ ഉപദേശിച്ച ശേഷം ശിമോനോട് ആഴത്തിലേക്ക് നീക്കി മീൻ പിടുത്തതിന് വല ഇറക്കുവാൻ പറയുന്നു
- യേശു കുഷ്ഠ രോഗിയെ സൗഖ്യമാക്കിയ ശേഷം മോശെ കല്പിച്ച വഴിപാടുകൾ അർപ്പിപ്പാൻ പുരോഹിതന്റെ അടുക്കലേക്ക് അയയ്ക്കുന്നു
- കിടക്കയിൽ എടുത്തുകൊണ്ടു വന്ന പക്ഷവാതക്കാരനെ യേശു അവന്റെ പാപങ്ങൾ മോചിച്ചു സൗഖ്യമാക്കുന്നു
- യേശു ലേവിയെ ചുങ്ക സ്ഥലത്തു വച്ച്; തന്നെ അനുഗമിക്കാൻ വിളിക്കുന്നു – ലേവി തന്റെ ഭവനത്തിൽ അവന് വിരുന്ന് ഒരുക്കുന്നു
- യേശുവിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തത് എന്ത് എന്ന ചോദ്യത്തിന് യേശുവിന്റെ മറുപടി (കോടി തുണിക്കണ്ടം കീറിയെടുത്തു ആരും പഴയ വസ്ത്രത്തിൽ ചേർത്ത് തുന്നുമാറില്ല
ഈ അദ്ധ്യായത്തിലെ പദങ്ങളോ, വാക്യങ്ങളോ തിരയുക
കർത്താവ് ശിമോന്റെ പടകിൽ നിന്ന് പുരുഷാരത്തെ ഉപദേശിച്ച ശേഷം ശിമോനോട് ആഴത്തിലേക്ക് നീക്കി മീൻ പിടുത്തതിന് വല ഇറക്കുവാൻ പറയുന്നു
1 അവൻ ഗന്നേസരെത്ത് തടാകത്തിന്റെ കരയിൽ നില്ക്കുമ്പോൾ പുരുഷാരം ദൈവവചനം കേൾക്കേണ്ടതിന്നു അവനെ തിക്കിക്കൊണ്ടിരിക്കയിൽ
2 രണ്ടു പടകു കരെക്കു അടുത്തു നില്ക്കുന്നതു അവൻ കണ്ടു; അവയിൽ നിന്നു മീൻപിടിക്കാർ ഇറങ്ങി വല കഴുകുകയായിരുന്നു.
3 ആ പടകുകളിൽ ശിമോന്നുള്ളതായ ഒന്നിൽ അവൻ കയറി “കരയിൽ നിന്നു അല്പം നീക്കേണം” എന്നു അവനോടു അപേക്ഷിച്ചു; അങ്ങനെ അവൻ പടകിൽ ഇരുന്നു പുരുഷാരത്തെ ഉപദേശിച്ചു.
4 സംസാരിച്ചു തീർന്നപ്പോൾ അവൻ ശിമോനോടു: “ആഴത്തിലേക്കു നീക്കി മീമ്പിടിത്തത്തിന്നു വല ഇറക്കുവിൻ ” എന്നു പറഞ്ഞു.
5 അതിന്നു ശിമോൻ: നാഥാ, ഞങ്ങൾ രാത്രി മുഴുവനും അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല; എങ്കിലും നിന്റെ വാക്കിന്നു ഞാൻ വല ഇറക്കാം എന്നു ഉത്തരം പറഞ്ഞു.
6 അവർ അങ്ങനെ ചെയ്തപ്പോൾ പെരുത്തു മീൻകൂട്ടം അകപ്പെട്ടു വല കീറാറായി.
7 അവർ മറ്റെ പടകിലുള്ള കൂട്ടാളികൾ വന്നു സഹായിപ്പാൻ അവരെ മാടിവിളിച്ചു. അവർ വന്നു പടകു രണ്ടും മുങ്ങുമാറാകുവോളും നിറെച്ചു.
8 ശിമോൻ പത്രൊസ് അതു കണ്ടിട്ടു യേശുവിന്റെ കാൽക്കൽ വീണു: കർത്താവേ, ഞാൻ പാപിയായ മനുഷ്യൻ ആകകൊണ്ടു എന്നെ വിട്ടുപോകേണമേ എന്നു പറഞ്ഞു.
9 അവർക്കു ഉണ്ടായ മീമ്പിടിത്തത്തിൽ അവന്നും അവനോടു കൂടെയുള്ളവർക്കു എല്ലാവർക്കും സംഭ്രമം പിടിച്ചിരുന്നു.
10 ശിമോന്റെ കൂട്ടാളികളായ യാക്കോബ് യോഹന്നാൻ എന്ന സെബെദിമക്കൾക്കും അവ്വണ്ണം തന്നേ. യേശു ശിമോനോടു: “ഭയപ്പെടേണ്ടാ ഇന്നു മുതൽ നീ മനുഷ്യരെ പിടിക്കുന്നവൻ ആകും” എന്നു പറഞ്ഞു.
11 പിന്നെ അവർ പടകുകളെ കരെക്കു അടുപ്പിച്ചിട്ടു സകലവും വിട്ടു അവനെ അനുഗമിച്ചു.
യേശു കുഷ്ഠ രോഗിയെ സൗഖ്യമാക്കിയ ശേഷം മോശെ കല്പിച്ച വഴിപാടുകൾ അർപ്പിപ്പാൻ പുരോഹിതന്റെ അടുക്കലേക്ക് അയയ്ക്കുന്നു
12 അവൻ ഒരു പട്ടണത്തിൽ ഇരിക്കുമ്പോൾ കുഷ്ഠം നിറഞ്ഞോരു മനുഷ്യൻ യേശുവിനെ കണ്ടു കവിണ്ണു വീണു: കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു അവനോടു അപേക്ഷിച്ചു.
13 യേശു കൈ നീട്ടി അവനെ തൊട്ടു: “എനിക്കു മനസ്സുണ്ടു; ശുദ്ധമാക” എന്നു പറഞ്ഞു. ഉടനെ കുഷ്ഠം അവനെ വിട്ടു മാറി.
14 അവൻ അവനോടു: “ഇതു ആരോടും പറയരുതു; എന്നാൽ പോയി നിന്നെത്തന്നേ പുരോഹിതന്നു കാണിച്ചു, അവർക്കു സാക്ഷ്യത്തിന്നായി മോശെ കല്പിച്ചതുപോലെ നിന്റെ ശുദ്ധീകരണത്തിന്നുള്ള വഴിപാടു അർപ്പിക്ക” എന്നു അവനോടു കല്പിച്ചു.
15 എന്നാൽ അവനെക്കുറിച്ചുള്ള വർത്തമാനം അധികം പരന്നു. വളരെ പുരുഷാരം വചനം കേൾക്കേണ്ടതിന്നും തങ്ങളുടെ വ്യാധികൾക്കു സൌഖ്യം കിട്ടേണ്ടതിന്നും കൂടി വന്നു.
16 അവനോ നിർജ്ജനദേശത്തു വാങ്ങിപ്പോയി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
കിടക്കയിൽ എടുത്തുകൊണ്ടു വന്ന പക്ഷവാതക്കാരനെ യേശു അവന്റെ പാപങ്ങൾ മോചിച്ചു സൗഖ്യമാക്കുന്നു
17 അവൻ ഒരു ദിവസം ഉപദേശിക്കുമ്പോൾ ഗലീലയിലും യെഹൂദ്യയിലുമുള്ള സകലഗ്രാമത്തിൽനിന്നും യെരൂശലേമിൽനിന്നും വന്ന പരീശന്മാരും ന്യായശാസ്ത്രിമാരും അവിടെ ഇരുന്നിരുന്നു. സൌഖ്യമാക്കുവാൻ കർത്താവിന്റെ ശക്തി അവനോടുകൂടെ ഉണ്ടായിരുന്നു.
18 അപ്പോൾ ചില ആളുകൾ പക്ഷവാതം പിടിച്ച ഒരു മനുഷ്യനെ കിടക്കയിൽ എടുത്തുകൊണ്ടുവന്നു; അവനെ അകത്തുകൊണ്ടു ചെന്നു അവന്റെ മുമ്പിൽ വെപ്പാൻ ശ്രമിച്ചു.
19 പുരുഷാരം ഹേതുവായി അവനെ അകത്തു കൊണ്ടുചെല്ലുവാൻ വഴി കാണാഞ്ഞിട്ടു പുരമേൽ കയറി ഓടു നീക്കി അവനെ കിടക്കയോടെ നടുവിൽ യേശുവിന്റെ മുമ്പിൽ ഇറക്കിവെച്ചു.
20 അവരുടെ വിശ്വാസം കണ്ടിട്ടു. അവൻ: “മനുഷ്യാ, നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു” എന്നു പറഞ്ഞു.
21 ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.
22 യേശു അവരുടെ ചിന്തകളെ അറിഞ്ഞു അവരോടു: “നിങ്ങൾ ഹൃദയത്തിൽ ചിന്തിക്കുന്നതു എന്തു?
23 നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം” എന്നു ചോദിച്ചു.
24 എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു – അവൻ പക്ഷവാതക്കാരനോടു: “എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാൻ നിന്നോടു പറയുന്നു” എന്നു പറഞ്ഞു.
25 ഉടനെ അവർ കാൺകെ അവൻ എഴുന്നേറ്റു, താൻ കിടന്ന കിടക്ക എടുത്തു ദൈവത്തെ മഹത്വീകരിച്ചുംകൊണ്ടു വീട്ടിലേക്കു പോയി.
26 എല്ലാവരും വിസ്മയംപൂണ്ടു ദൈവത്തെ മഹത്വപ്പെടുത്തി ഭയം നിറഞ്ഞവരായി: ഇന്നു നാം അപൂർവ്വ കാര്യങ്ങളെ കണ്ടു എന്നു പറഞ്ഞു.
യേശു ലേവിയെ ചുങ്ക സ്ഥലത്തു വച്ച്; തന്നെ അനുഗമിക്കാൻ വിളിക്കുന്നു – ലേവി തന്റെ ഭവനത്തിൽ അവന് വിരുന്ന് ഒരുക്കുന്നു
27 അതിന്റെ ശേഷം അവൻ പുറപ്പെട്ടു, ലേവി എന്നു പേരുള്ളോരു ചുങ്കകാരൻ ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടു; “എന്നെ അനുഗമിക്ക” എന്നു അവനോടു പറഞ്ഞു.
28 അവൻ സകലവും വിട്ടു എഴുന്നേറ്റു അവനെ അനുഗമിച്ചു.
29 ലേവി തന്റെ വീട്ടിൽ അവന്നു ഒരു വലിയ വിരുന്നു ഒരുക്കി; ചുങ്കക്കാരും മറ്റും വലിയോരു പുരുഷാരം അവരോടുകൂടെ പന്തിയിൽ ഇരുന്നു.
30 പരീശന്മാരും അവരുടെ ശാസ്ത്രിമാരും അവന്റെ ശിഷ്യന്മാരോടു: നിങ്ങൾ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകുടിക്കുന്നതു എന്തു എന്നു പറഞ്ഞു പിറുപിറുത്തു.
31 യേശു അവരോടു: “ദീനക്കാർക്കല്ലാതെ സൌഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല;
32 ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ മാനസാന്തരത്തിന്നു വിളിപ്പാൻ വന്നിരിക്കുന്നതു” എന്നു ഉത്തരം പറഞ്ഞു.
യേശുവിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തത് എന്ത് എന്ന ചോദ്യത്തിന് യേശുവിന്റെ മറുപടി (കോടി തുണിക്കണ്ടം കീറിയെടുത്തു ആരും പഴയ വസ്ത്രത്തിൽ ചേർത്ത് തുന്നുമാറില്ല
33 അവർ അവനോടു: യോഹന്നാന്റെ ശിഷ്യന്മാർ കൂടക്കൂടെ ഉപവസിച്ചു പ്രാർത്ഥനകഴിച്ചുവരുന്നു; പരീശന്മാരുടെ ശിഷ്യന്മാരും അങ്ങനെ തന്നേ ചെയ്യുന്നു; നിന്റെ ശിഷ്യന്മാരോ തിന്നുകയും കുടിക്കുകയും ചെയ്യുന്നു എന്നു പറഞ്ഞു.
34 യേശു അവരോടു: “മണവാളൻ തോഴ്മക്കാരോടുകൂടെ ഉള്ളപ്പോൾ അവരെ ഉപവാസം ചെയ്യിപ്പാൻ കഴിയുമോ?
35 മണവാളൻ അവരെ വിട്ടുപിരിയേണ്ടുന്ന കാലം വരും; അന്നു, ആ കാലത്തു, അവർ ഉപവസിക്കും” എന്നു പറഞ്ഞു.
36 ഒരു ഉപമയും അവരോടു പറഞ്ഞു: “ആരും കോടിത്തുണിക്കണ്ടം കീറിയെടുത്തു പഴയവസ്ത്രത്തോടു ചേർത്തു തുന്നുമാറില്ല. തുന്നിയാലോ പുതിയതു കീറുകയും പുതിയകണ്ടം പഴയതിനോടു ചേരാതിരിക്കയും ചെയ്യും.
37 ആരും പുതുവീഞ്ഞു പഴയതുരുത്തിയിൽ പകരുമാറില്ല, പകർന്നാൽ പുതുവീഞ്ഞു തുരുത്തിയെ പൊളിച്ചു ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും;
38 പുതുവീഞ്ഞു പുതിയതുരുത്തിയിൽ അത്രേ പകർന്നുവെക്കേണ്ടതു.
39 പിന്നെ പഴയതു കുടിച്ചിട്ടു ആരും പുതിയതു ഉടനെ ആഗ്രഹിക്കുന്നില്ല; പഴയതു ഏറെ നല്ലതു എന്നു പറയും.”
ചോദ്യങ്ങൾ?
- ഈ അധ്യായത്തിൽ പരാമർശിക്കുന്ന തടാകത്തിന് വിളിച്ചിരിക്കുന്ന പേരെന്താണ് ?
ഉത്തരം. വാക്യം.1 ഗന്നേസരേത്ത് തടാകം - പെരുത്ത മീൻ കൂട്ടത്താൽ പടക് നറഞ്ഞപ്പോൾ സംഭ്രമം പിടിച്ച ശിമോൻ യേശുവിനോടു പറയുന്നത് എന്താണ് ?
ഉത്തരം. വാക്യം.8 “കർത്താവേ, ഞാൻ പാപിയായ മനുഷ്യൻ ആകകൊണ്ടു എന്നെ വിട്ടുപോകേണമേ എന്നു പറഞ്ഞു” - യേശു ശിമോനോട് നീ ഇന്ന് മുതൽ ആരെ പിടിക്കുന്നവനാകും എന്നാണ് പറയുന്നത് ?
ഉത്തരം. വാക്യം.10 മനുഷ്യനെ പിടിക്കുന്നവൻ ആകും എന്ന് - പക്ഷവാതക്കാരനെ ചുമന്ന് കൊണ്ട് വന്നവർ അവനെ എങ്ങനെയാണ് യേശുവിന്റെ മുമ്പിൽ എത്തിച്ചത് ?
ഉത്തരം. വാക്യം.19 പുരമേൽ കയറി ഓടു നീക്കി അവനെ കിടക്കയോടെ നടുവിൽ യേശുവിന്റെ മുമ്പിൽ ഇറക്കിവെച്ചു. - പരീശന്മാരും ശാസ്ത്രിമാരും നിങ്ങൾ പാപികളോടുകൂടെ തിന്നു കുടിക്കുന്നത് എന്ത് എന്ന് പറഞ്ഞു പിറുപിറുക്കുമ്പോൾ യേശു നൽകുന്ന മറുപടി എന്താണ് ?
ഉത്തരം. വാക്യം.31,32 “ദീനക്കാർക്കല്ലാതെ സൌഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല; ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ മാനസാന്തരത്തിന്നു വിളിപ്പാൻ വന്നിരിക്കുന്നതു”
വ്യക്തികൾ
സ്ഥലങ്ങൾ
സമയം
മറ്റുള്ളവ