അദ്ധ്യായങ്ങൾ തിരയുക
പേജ് ഉള്ളടക്കം
- ഈ അദ്ധ്യായത്തിന്റെ രൂപരേഖ
- ബൈബിൾ വാക്യങ്ങൾ
- ചോദ്യങ്ങൾ, ഉത്തരങ്ങൾ
- വ്യക്തികൾ, സ്ഥലങ്ങൾ, സമയം, മറ്റുള്ളവ.
രൂപരേഖ
- ഈസ്കര്യോത്ത യൂദാ യേശുവിനെ കാണിച്ചു കൊടുക്കാനുള്ള വഴി മഹാപുരോഹിതന്മാരും പടനായകന്മാരുമായി സംസാരിക്കുന്നു – അവർ ദ്രവ്യം കൊടുക്കാമെന്ന് വാക്കു കൊടുക്കുന്നു
- യേശു പത്രോസിനെയും യോഹന്നാനെയും തങ്ങൾ പെസഹാ കഴിപ്പാനുള്ള സ്ഥലത്തേക്ക് അടയാളം നൽകി അയക്കുന്നു
- യേശു ശിഷ്യന്മാർക്ക് അപ്പ വീഞ്ഞുകളെ വാഴ്ത്തി നൽകുന്നു – തന്നെ കാണിച്ചു കൊടുക്കുന്നവന്റെ കൈ തന്റെ അരികെ മേശപ്പുറത്തു ഉണ്ട് എന്ന് യേശു അറിയിക്കുന്നു
- ശിഷ്യന്മാരുടെ ഇടയിൽ തങ്ങളിൽആരും വലിയവൻ എന്ന തർക്കം ഉണ്ടാകുന്നു – പത്രോസ് കോഴികൂകും മുമ്പേ മൂന്ന് വട്ടം തന്നെ തള്ളിപ്പറയും എന്ന് യേശു അറിയിക്കുന്നു
- അധർമ്മികളുടെ ( ക്രിസ്തുവിനെ ) കൂട്ടത്തിൽ എണ്ണിയിരിക്കുന്നു എന്ന തിരുവെഴുത്തിന് നിവൃത്തിവരുന്നു എന്ന് യേശു അറിയിക്കുന്നു
- യേശു ശിഷ്യന്മാരുമായി ഒലിവുമലയിൽ – യേശു പിതാവിനോട് നിനക്ക് മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു – അവന്റെ വിയർപ്പ് നിലത്തു വീഴുന്ന വലിയ രക്തത്തുള്ളി പോലെ ആകുന്നു
- യൂദാ യേശുവിനെ ചുംബനത്താൽ കാട്ടിക്കൊടുക്കുന്നു – ശിഷ്യന്മാരിൽ ഒരുത്തൻ മഹാപുരോഹിതന്റെ ദാസനെ വെട്ടി വലത്തെ കാത് അറക്കുന്നു
- യേശുവിനെ മഹാപുരോഹിതന്റെ വീട്ടിൽ കൊണ്ടുപോകുന്നു – പത്രോസ് യേശുവിനെ മൂന്നുവട്ടം തള്ളിപ്പറയുന്നു
- യേശുവിനെ പരിഹസിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നവരും താൻ ദൈവപുത്രൻ എന്ന് സാക്ഷിക്കുമ്പോൾ അതിനെ കുറ്റമായി കാണുന്നവരും
ഈ അദ്ധ്യായത്തിലെ പദങ്ങളോ, വാക്യങ്ങളോ തിരയുക
ഈസ്കര്യോത്ത യൂദാ യേശുവിനെ കാണിച്ചു കൊടുക്കാനുള്ള വഴി മഹാപുരോഹിതന്മാരും പടനായകന്മാരുമായി സംസാരിക്കുന്നു – അവർ ദ്രവ്യം കൊടുക്കാമെന്ന് വാക്കു കൊടുക്കുന്നു
1 പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ അടുത്തു.
2 അപ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തെ ഭയപ്പെടുകയാൽ അവനെ ഒടുക്കുവാൻ ഉപായം അന്വേഷിച്ചു.
3 എന്നാൽ പന്തിരുവരുടെ കൂട്ടത്തിൽ ഉള്ള ഈസ്കാര്യോത്തായൂദയിൽ സാത്താൻ കടന്നു:
4 അവൻ ചെന്നു മഹാപുരോഹിതന്മാരോടും പടനായകന്മാരോടും അവനെ അവർക്കു കാണിച്ചുകൊടുക്കുന്ന വഴിയെക്കുറിച്ചു സംസാരിച്ചു.
5 അവർ സന്തോഷിച്ചു അവന്നു ദ്രവ്യം കൊടുക്കാം എന്നു പറഞ്ഞൊത്തു.
6 അവൻ വാക്കു കൊടുത്തു, പുരുഷാരം ഇല്ലാത്ത സമയത്തു അവനെ കാണിച്ചുകൊടുപ്പാൻ തക്കം അന്വേഷിച്ചുപോന്നു.
യേശു പത്രോസിനെയും യോഹന്നാനെയും തങ്ങൾ പെസഹാ കഴിപ്പാനുള്ള സ്ഥലത്തേക്ക് അടയാളം നൽകി അയക്കുന്നു
7 പെസഹകുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ ആയപ്പോൾ
8 അവൻ പത്രൊസിനെയും യോഹന്നാനെയും അയച്ചു: “നിങ്ങൾ പോയി നമുക്കു പെസഹ കഴിപ്പാൻ ഒരുക്കുവിൻ ” എന്നു പറഞ്ഞു.
9 ഞങ്ങൾ എവിടെ ഒരുക്കേണം എന്നു അവർ ചോദിച്ചതിന്നു:
10 നിങ്ങൾ പട്ടണത്തിൽ എത്തുമ്പോൾ ഒരു കുടം വെള്ളം ചുമന്നുകൊണ്ടു ഒരു മനുഷ്യൻ നിങ്ങൾക്കു എതിർപെടും; അവൻ കടക്കുന്ന വീട്ടിലേക്കു പിൻചെന്നു വീട്ടുടയവനോടു:
11 ഞാൻ എന്റെ ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ എന്നു ഗുരു നിന്നോടു ചോദിക്കുന്നു എന്നു പറവിൻ.
12 അവൻ വിരിച്ചൊരുക്കിയോരു വന്മാളിക കാണിച്ചുതരും; അവിടെ ഒരുക്കുവിൻ ”എന്നു അവരോടു പറഞ്ഞു.
13 അവർ പോയി തങ്ങളോടു പറഞ്ഞതുപോലെ കണ്ടു പെസഹ ഒരുക്കി.
യേശു ശിഷ്യന്മാർക്ക് അപ്പ വീഞ്ഞുകളെ വാഴ്ത്തി നൽകുന്നു – തന്നെ കാണിച്ചു കൊടുക്കുന്നവന്റെ കൈ തന്റെ അരികെ മേശപ്പുറത്തു ഉണ്ട് എന്ന് യേശു അറിയിക്കുന്നു
14 സമയം ആയപ്പോൾ അവൻ അപ്പൊസ്തലന്മാരുമായി ഭക്ഷണത്തിന്നു ഇരുന്നു.
15 അവൻ അവരോടു: “ഞാൻ കഷ്ടം അനുഭവിക്കും മുമ്പെ ഈ പെസഹ നിങ്ങളോടുകൂടെ കഴിപ്പാൻ വാഞ്ഛയോടെ ആഗ്രഹിച്ചു.
16 അതു ദൈവരാജ്യത്തിൽ നിവൃത്തിയാകുവോളം ഞാൻ ഇനി അതു കഴിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നുപറഞ്ഞു.
17 പിന്നെ പാനപാത്രം എടുത്തു വാഴ്ത്തി: “ഇതു വാങ്ങി പങ്കിട്ടുകൊൾവിൻ.
18 ദൈവരാജ്യം വരുവോളം ഞാൻ മുന്തിരിവള്ളിയുടെ അനുഭവം ഇന്നു മുതൽ കുടിക്കില്ല ” എന്നു ഞാൻ നിങ്ങളോടു പറയുന്നു.
19 പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്കു കൊടുത്തു: “ഇതു നിങ്ങൾക്കു വേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓർമ്മെക്കായി ഇതു ചെയ്വിൻ ”എന്നു പറഞ്ഞു.
20 അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും കൊടുത്തു: “ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയ നിയമം ആകുന്നു.
21 എന്നാൽ എന്നെ കാണിച്ചുകൊടുക്കുന്നവന്റെ കൈ എന്റെ അരികെ മേശപ്പുറത്തു ഉണ്ടു.
22 നിർണ്ണയിച്ചിരിക്കുന്നതുപോലെ മനുഷ്യപുത്രൻ പോകുന്നു സത്യം; എങ്കിലും അവനെ കാണിച്ചു കൊടുക്കുന്ന മനുഷ്യന്നു അയ്യോ കഷ്ടം!” എന്നു പറഞ്ഞു.
23 ഇതു ചെയ്വാൻ പോകുന്നവൻ തങ്ങളുടെ കൂട്ടത്തിൽ ആർ ആയിരിക്കും എന്നു അവർ തമ്മിൽ തമ്മിൽ ചോദിച്ചു തുടങ്ങി.
ശിഷ്യന്മാരുടെ ഇടയിൽ തങ്ങളിൽആരും വലിയവൻ എന്ന തർക്കം ഉണ്ടാകുന്നു – പത്രോസ് കോഴികൂകും മുമ്പേ മൂന്ന് വട്ടം തന്നെ തള്ളിപ്പറയും എന്ന് യേശു അറിയിക്കുന്നു
24 തങ്ങളുടെ കൂട്ടത്തിൽ ആരെ ആകുന്നു വലിയവനായി എണ്ണേണ്ടതു എന്നതിനെച്ചൊല്ലി ഒരു തർക്കവും അവരുടെ ഇടയിൽ ഉണ്ടായി.
25 അവനോ അവരോടു പറഞ്ഞതു: “ജാതികളുടെ രാജാക്കന്മാർ അവരിൽ കർത്തൃത്വം നടത്തുന്നു; അവരുടെ മേൽ അധികാരം നടത്തുന്നവരെ ഉപകാരികൾ എന്നു പറയുന്നു.
26 നിങ്ങളോ അങ്ങനെയല്ല; നിങ്ങളിൽ വലിയവൻ ഇളയവനെപ്പോലെയും നായകൻ ശുശ്രൂഷിക്കുന്നവനെപ്പോലെയും ആകട്ടെ.
27 ആരാകുന്നു വലിയവൻ? ഭക്ഷണത്തിന്നിരിക്കുന്നവനോ ശുശ്രൂഷിക്കുന്നവനോ? ഭക്ഷണത്തിന്നിരിക്കുന്നവനല്ലയോ? ഞാനോ നിങ്ങളുടെ ഇടയിൽ ശുശ്രൂഷിക്കുന്നവനെപ്പോലെ ആകുന്നു.
28 നിങ്ങൾ ആകുന്നു എന്റെ പരീക്ഷകളിൽ എന്നോടുകൂടെ നിലനിന്നവർ.
29 എന്റെ പിതാവു എനിക്കു രാജ്യം നിയമിച്ചുതന്നതുപോലെ ഞാൻ നിങ്ങൾക്കും നിയമിച്ചു തരുന്നു.
30 നിങ്ങൾ എന്റെ രാജ്യത്തിൽ എന്റെ മേശയിങ്കൽ തിന്നുകുടിക്കയും സിംഹാസനങ്ങളിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിനെയും ന്യായം വിധിക്കയും ചെയ്യും.
31 ശിമോനേ, ശിമോനെ, സാത്താൻ നിങ്ങളെ കോതമ്പു പോലെ പാറ്റേണ്ടതിന്നു കല്പന ചോദിച്ചു.
32 ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കു വേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക.
33 അവൻ അവനോടു: കർത്താവേ, ഞാൻ നിന്നോടുകൂടെ തടവിലാകുവാനും മരിപ്പാനും ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.
34 അതിന്നു അവൻ: “പത്രൊസെ, നീ എന്നെ അറിയുന്നില്ല എന്നു മൂന്നുവട്ടം തള്ളിപ്പറയുംമുമ്പെ ഇന്നു കോഴി കൂകുകയില്ല എന്നു ഞാൻ നിന്നോടു പറയുന്നു” എന്നു പറഞ്ഞു.
അധർമ്മികളുടെ ( ക്രിസ്തുവിനെ ) കൂട്ടത്തിൽ എണ്ണിയിരിക്കുന്നു എന്ന തിരുവെഴുത്തിന് നിവൃത്തിവരുന്നു എന്ന് യേശു അറിയിക്കുന്നു
35 പിന്നെ അവൻ അവരോടു: “ഞാൻ നിങ്ങളെ മടിശ്ശീലയും പൊക്കണവും ചെരിപ്പും കൂടാതെ അയച്ചപ്പോൾ വല്ല കുറവുമുണ്ടായോ ” എന്നു ചോദിച്ചതിന്നു: ഒരു കുറവുമുണ്ടായില്ല എന്നു അവർ പറഞ്ഞു.
36 അവൻ അവരോടു: “എന്നാൽ ഇപ്പോൾ മടിശ്ശീലയുള്ളവൻ അതു എടുക്കട്ടെ; അവ്വണ്ണം തന്നേ പൊക്കണമുള്ളവനും; ഇല്ലാത്തവനോ തന്റെ വസ്ത്രം വിറ്റു വാൾ കൊള്ളട്ടെ.
37 അവനെ അധർമ്മികളുടെ കൂട്ടത്തിൽ എണ്ണി എന്നു എഴുതിയിരിക്കുന്നതിന്നു ഇനി എന്നിൽ നിവൃത്തിവരേണം എന്നു ഞാൻ നിങ്ങളോടു പറയുന്നു; എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതിന്നു നിവൃത്തി വരുന്നു” എന്നു പറഞ്ഞു.
38 കർത്താവേ, ഇവിടെ രണ്ടു വാൾ ഉണ്ടു എന്നു അവർ പറഞ്ഞതിന്നു: “മതി ” എന്നു അവൻ അവരോടു പറഞ്ഞു.
യേശു ശിഷ്യന്മാരുമായി ഒലിവുമലയിൽ – യേശു പിതാവിനോട് നിനക്ക് മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു – അവന്റെ വിയർപ്പ് നിലത്തു വീഴുന്ന വലിയ രക്തത്തുള്ളി പോലെ ആകുന്നു
39 പിന്നെ അവൻ പതിവുപോലെ ഒലീവ് മലെക്കു പുറപ്പെട്ടുപോയി; ശിഷ്യന്മാരും അവനെ അനുഗമിച്ചു.
40 ആ സ്ഥലത്തു എത്തിയപ്പോൾ അവൻ അവരോടു: “നിങ്ങൾ പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ പ്രാർത്ഥിപ്പിൻ ”എന്നു പറഞ്ഞു.
41 താൻ അവരെ വിട്ടു ഒരു കല്ലേറുദൂരത്തോളം വാങ്ങിപ്പോയി മുട്ടുകുത്തി;
42 പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടംതന്നെയാകട്ടെ” എന്നു പ്രാർത്ഥിച്ചു.
43 അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽ നിന്നു ഒരു ദൂതൻ അവന്നു പ്രത്യക്ഷനായി.
44 പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാർത്ഥിച്ചു; അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി.
45 അവൻ പ്രാർത്ഥന കഴിഞ്ഞു എഴുന്നേറ്റു ശിഷ്യന്മാരുടെ അടുക്കൽ ചെന്നു, അവർ വിഷാദത്താൽ ഉറങ്ങുന്നതു കണ്ടു അവരോടു:
46 നിങ്ങൾ ഉറങ്ങുന്നതു എന്തു? പരീക്ഷയിൽ അകപ്പെടാതിരപ്പാൻ എഴുന്നേറ്റു പ്രാർത്ഥിപ്പിൻ ” എന്നു പറഞ്ഞു.
യൂദാ യേശുവിനെ ചുംബനത്താൽ കാട്ടിക്കൊടുക്കുന്നു – ശിഷ്യന്മാരിൽ ഒരുത്തൻ മഹാപുരോഹിതന്റെ ദാസനെ വെട്ടി വലത്തെ കാത് അറക്കുന്നു
47 അവൻ സംസാരിക്കുമ്പോൾ തന്നേ ഇതാ, ഒരു പുരുഷാരം; പന്തിരുവരിൽ ഒരുവനായ യൂദാ അവർക്കു മുന്നടന്നു യേശുവിനെ ചുംബിപ്പാൻ അടുത്തുവന്നു.
48 യേശു അവനോടു: “യൂദയേ, മനുഷ്യപുത്രനെ ചുംബനംകൊണ്ടോ കാണിച്ചുകൊടുക്കുന്നതു” എന്നു പറഞ്ഞു.
49 സംഭവിപ്പാൻ പോകുന്നതു അവന്റെ കൂടെയുള്ളവർ കണ്ടു: കർത്താവേ, ഞങ്ങൾ വാൾകൊണ്ടു വെട്ടേണമോ എന്നു ചോദിച്ചു.
50 അവരിൽ ഒരുത്തൻ മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തെ കാതു അറുത്തു.
51 അപ്പോൾ യേശു; “ഇത്രെക്കു വിടുവിൻ ”എന്നു പറഞ്ഞു അവന്റെ കാതു തൊട്ടു സൌഖ്യമാക്കി.
52 യേശു തന്റെ നേരെ വന്ന മഹാപുരോഹിതന്മാരോടും ദൈവാലയത്തിലെ പടനായകന്മാരോടും മൂപ്പന്മാരോടും: “ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങൾ വാളും വടിയുമായി പുറപ്പെട്ടുവന്നുവോ?
53 ഞാൻ ദിവസേന ദൈവാലയത്തിൽ നിങ്ങളോടുകൂടെ ഇരുന്നിട്ടും എന്റെ നേരെ കൈ ഓങ്ങിയില്ല; എന്നാൽ ഇതു നിങ്ങളുടെ നാഴികയും ഇരുളിന്റെ അധികാരവും ആകുന്നു” എന്നു പറഞ്ഞു.
യേശുവിനെ മഹാപുരോഹിതന്റെ വീട്ടിൽ കൊണ്ടുപോകുന്നു – പത്രോസ് യേശുവിനെ മൂന്നുവട്ടം തള്ളിപ്പറയുന്നു
54 അവർ അവനെ പിടിച്ചു മഹാപുരോഹിതന്റെ വീട്ടിൽ കൊണ്ടുപോയി; പത്രൊസും അകലം വിട്ടു പിൻചെന്നു.
55 അവർ നടുമുറ്റത്തിന്റെ മദ്ധ്യേ തീ കത്തിച്ചു ഒന്നിച്ചിരുന്നപ്പോൾ പത്രൊസും അവരുടെ ഇടയിൽ ഇരുന്നു.
56 അവൻ തീവെട്ടത്തിന്നടുക്കെ ഇരിക്കുന്നതു ഒരു ബാല്യക്കാരത്തി കണ്ടു അവനെ ഉറ്റു നോക്കി: ഇവനും അവനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു.
57 അവനോ; സ്ത്രിയേ, ഞാൻ അവനെ അറിയുന്നില്ല എന്നു തള്ളിപ്പറഞ്ഞു.
58 കുറഞ്ഞോന്നു കഴിഞ്ഞിട്ടു മറ്റൊരുവൻ അവനെ കണ്ടു: നീയും അവരുടെ കൂട്ടത്തിലുള്ളവൻ എന്നു പറഞ്ഞു; പത്രൊസോ: മനുഷ്യാ, ഞാൻ അല്ല എന്നു പറഞ്ഞു.
59 ഏകദേശം ഒരു മണി നേരം കഴിഞ്ഞാറെ വേറൊരുവൻ: ഇവനും അവനോടുകൂടെ ആയിരുന്നു സത്യം; ഇവൻ ഗലീലക്കാരനല്ലോ എന്നു നിഷ്കർഷിച്ചു പറഞ്ഞു.
60 മനുഷ്യാ, നീ പറയുന്നതു എനിക്കു തിരിയുന്നില്ല എന്നു പത്രൊസ് പറഞ്ഞു. അവൻ സംസാരിക്കുമ്പോൾ തന്നേ പെട്ടെന്നു കോഴി കൂകി.
61 അപ്പോൾ കർത്താവു തിരിഞ്ഞു പത്രൊസിനെ ഒന്നു നോക്കി: “ഇന്നു കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും” എന്നു കർത്താവു തന്നോടു പറഞ്ഞ വാക്കു പത്രൊസു ഓർത്തു
62 പുറത്തിറങ്ങി അതിദുഃഖത്തോട കരഞ്ഞു.
യേശുവിനെ പരിഹസിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നവരും താൻ ദൈവപുത്രൻ എന്ന് സാക്ഷിക്കുമ്പോൾ അതിനെ കുറ്റമായി കാണുന്നവരും
63 യേശുവിനെ പിടിച്ചവർ അവനെ പരിഹസിച്ചു കണ്ണുകെട്ടി തല്ലി:
64 പ്രവചിക്ക; നിന്നെ അടിച്ചവൻ ആർ എന്നു ചോദിച്ചു
65 മറ്റു പലതും അവനെ ദുഷിച്ചു പറഞ്ഞു.
66 നേരം വെളുത്തപ്പോൾ ജനത്തിന്റെ മൂപ്പന്മാരായ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും വന്നുകൂടി അവനെ ന്യായാധിപസംഘത്തിൽ വരുത്തി: നീ ക്രിസ്തു എങ്കിൽ ഞങ്ങളോടു പറക എന്നു പറഞ്ഞു.
67 അവൻ അവരോടു: “ഞാൻ നിങ്ങളോടു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കയില്ല;
68 ഞാൻ ചോദിച്ചാൽ ഉത്തരം പറയുകയുമില്ല.
69 എന്നാൽ ഇന്നുമുതൽ മനുഷ്യപുത്രൻ ദൈവശക്തിയുടെ വലത്തുഭാഗത്തു ഇരിക്കും” എന്നു പറഞ്ഞു.
70 എന്നാൽ നീ ദൈവപുത്രൻ തന്നെയോ എന്നു എല്ലാവരും ചോദിച്ചതിന്നു: “നിങ്ങൾ പറയുന്നതു ശരി; ഞാൻ ആകുന്നു” എന്നു അവൻ പറഞ്ഞു.
71 അപ്പോൾ അവർ ഇനി സാക്ഷ്യംകൊണ്ടു നമുക്കു എന്തു ആവശ്യം? നാം തന്നേ അവന്റെ വാമൊഴി കേട്ടുവല്ലോ എന്നു പറഞ്ഞു.
ചോദ്യങ്ങൾ?
- ” എന്റെ ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ എന്ന് ഗുരു നിന്നോട് ചോദിക്കുന്നു ” എന്ന് ശിഷ്യന്മാർ ചോദിക്കേണ്ട ആളെ കണ്ടെത്തുവാനുള്ള അടയാളം എന്ത്?.
ഉത്തരം. വാക്യം.10 - യേശു അപ്പവും ശേഷം പാനപാത്രവും വാഴ്ത്തി നൽകുമ്പോൾ അത് എന്താണെന്നാണ് ശിഷ്യന്മാരോട് പറയുന്നത്?.
ഉത്തരം. വാക്യം.19,20 അപ്പത്തെ അവർക്കുവേണ്ടി നൽകുന്ന തന്റെ ശരീരമായും വീഞ്ഞിനെ അവർക്കുവേണ്ടി ചൊരിയുന്ന അവന്റെ രക്തത്തിലെ പുതിയനിയമം ആയും - നിങ്ങളിൽ വലിയവനും നായകനും ആരെ പോലെ ആകണം എന്നാണ് കർത്താവ് പഠിപ്പിക്കുന്നത്?.
ഉത്തരം. വാക്യം.26 വലിയവൻ ഇളയവനെ പോലെയും നായകൻ ശുശ്രൂഷിക്കുന്ന പോലെയും ആകണം - കർത്താവ് ശിമോന്റെ വിശ്വാസം പൊയ്പ്പോകാതിരിപ്പാൻ അപേക്ഷിക്കുന്നത് എപ്പോഴാണ്?.
ഉത്തരം. വാക്യം.31,32 - കർത്താവേ ഇവിടെ രണ്ട് വാൾ ഉണ്ട് എന്ന് ശിഷ്യന്മാർ പറഞ്ഞത് എപ്പോഴാണ്?.
ഉത്തരം. വാക്യം.36,37 - ഒലിവുമലയിൽ എത്തിയപ്പോൾ യേശു ശിഷ്യന്മാരോട് പറഞ്ഞത് എന്താണ്?.
ഉത്തരം. വാക്യം.40 നിങ്ങൾ പരീക്ഷയിൽ അകപ്പെടാതിരിക്കാൻ ഉണർന്നിരുന്ന് പ്രാർത്ഥിക്കുക - പ്രാർത്ഥിക്കുന്ന യേശുവിനെ ശക്തിപ്പെടുത്താൻ ആരാണ് അവന് പ്രത്യക്ഷനായത്?.
ഉത്തരം. വാക്യം.43 സ്വർഗത്തിൽനിന്ന് ഒരു ദൂതൻ - തന്നെ പിടിപ്പാൻ വന്ന മഹാപുരോഹിതന്മാരോടും പടനായകന്മാരോടും മൂപ്പന്മാരോടും യേശു എന്താണ് പറഞ്ഞത്?.
ഉത്തരം. വാക്യം.52,53 - യേശു അവരോട് “ഞാൻ നിങ്ങളോട് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുകയില്ല, ഞാൻ ചോദിച്ചാൽ നിങ്ങൾ ഉത്തരം പറകയുമില്ല” എന്ന് പറഞ്ഞതെപ്പോൾ?.
ഉത്തരം. വാക്യം.66 നീ ക്രിസ്തു എങ്കിൽ ഞങ്ങളോട് പറക എന്ന് ന്യായാധിപസംഘം അവനോട് ചോദിച്ചപ്പോൾ
വ്യക്തികൾ
സ്ഥലങ്ങൾ
സമയം
മറ്റുള്ളവ