ലൂക്കോസ്-23

അദ്ധ്യായങ്ങൾ തിരയുക

പേജ് ഉള്ളടക്കം

രൂപരേഖ

  1. യേശുവിനെ പീലാത്തോസിനെ മുമ്പിൽ കൊണ്ടു ചെല്ലുന്നു – യേശു ഗലീലക്കാരൻ എന്നറിഞ്ഞ് പിലാത്തോസ് അവനെ ഹെരോദാവിന്റെ അടുക്കൽ അയക്കുന്നു
  2. ഹെരോദാവ് യേശുവിനെ പീലാത്തോസിനെ അടുക്കൽ മടക്കി അയക്കുന്നു – പീലാത്തോസും ഹെരോദാവും മുമ്പെ ഉള്ള വൈര്യം മറന്ന് സ്നേഹിതർ ആവുന്നു
  3. പീലത്തോസ് യേശുവിനെ അടിപ്പിച്ച് വിട്ടയക്കാൻ ശ്രമിക്കുന്നു
  4. യേശുവിനെ ക്രൂശിപ്പാൻ ഏൽപ്പിക്കുന്നു; ബർബ്ബാസിനെ വിട്ടു കൊടുക്കുന്നു
  5. കുറേനക്കാരനായ ശീമോനെ കൊണ്ട് യേശുവിന്റെ ക്രൂശ് ചുമപ്പിച്ച് പിന്നാലെ നടത്തുന്നു – യേശു തന്നെച്ചോല്ലി കരയുന്ന സ്ത്രീകളെ നോക്കി എന്നെ ചൊല്ലി കരയേണ്ട നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവിൻ എന്ന് മുന്നറിയിപ്പ് കൊടുക്കുന്നു
  6. യേശുവിനെ തലയോടിടം എന്ന സ്ഥലത്ത് ക്രൂശിക്കുന്നു
  7. തന്നോട് കൂടെ ക്രൂശിക്കപ്പെട്ട കള്ളന് ലഭിക്കുന്ന രക്ഷ
  8. ദേശത്ത് എല്ലാം ഇരുട്ട് ഉണ്ടാകുന്നു ; യേശുക്രിസ്തു ആത്മാവിനെ പിതാവിന്റെ കരങ്ങളിൽ ഏല്പിച്ച് പ്രാണനെ വിടുന്നു
  9. അരിമഥ്യയിലെ യോസഫ് യേശുവിനെ കല്ലറയിൽ അടക്കം ചെയ്യുന്നു
ഈ അദ്ധ്യായത്തിലെ പദങ്ങളോ, വാക്യങ്ങളോ തിരയുക

യേശുവിനെ പീലാത്തോസിനെ മുമ്പിൽ കൊണ്ടു ചെല്ലുന്നു – യേശു ഗലീലക്കാരൻ എന്നറിഞ്ഞ് പിലാത്തോസ് അവനെ ഹെരോദാവിന്റെ അടുക്കൽ അയക്കുന്നു

1 അനന്തരം അവർ എല്ലാവരും കൂട്ടമേ എഴുന്നേറ്റു അവനെ പീലാത്തൊസിന്റെ അടുക്കൽ കൊണ്ടുപോയി:

2 ഇവൻ ഞങ്ങളുടെ ജാതിയെ മറിച്ചുകളകയും താൻ ക്രിസ്തു എന്ന രാജാവാകുന്നു എന്നു പറഞ്ഞുകൊണ്ടു കൈസർക്കു കരം കൊടുക്കുന്നതു വിരോധിക്കയും ചെയ്യുന്നതായി ഞങ്ങൾ കണ്ടു എന്നു കുറ്റം ചുമത്തിത്തുടങ്ങി.

3 പീലാത്തൊസ് അവനോടു: നീ യെഹൂദന്മാരുടെ രാജാവൊ എന്നു ചോദിച്ചതിന്നു: “ഞാൻ ആകുന്നു” എന്നു അവനോടു ഉത്തരം പറഞ്ഞു.

4 പീലാത്തൊസ് മഹാപുരോഹിതന്മാരോടും പുരുഷാരത്തോടും: ഞാൻ ഈ മനുഷ്യനിൽ കുറ്റം ഒന്നും കാണുന്നില്ല എന്നു പറഞ്ഞു.

5 അതിന്നു അവർ: അവൻ ഗലീലയിൽ തുടങ്ങി യെഹൂദ്യയിൽ എങ്ങും ഇവിടത്തോളവും പഠിപ്പിച്ചു ജനത്തെ കലഹിപ്പിക്കുന്നു എന്നു നിഷ്കർഷിച്ചു പറഞ്ഞു.

6 ഇതു കേട്ടിട്ടു ഈ മനുഷ്യൻ ഗലീലക്കാരനോ എന്നു പീലാത്തൊസ് ചോദിച്ചു;

7 ഹെരോദാവിന്റെ അധികാരത്തിൽ ഉൾപ്പെട്ടവൻ എന്നറിഞ്ഞിട്ടു, അന്നു യെരൂശലേമിൽ വന്നു പാർക്കുന്ന ഹെരോദാവിന്റെ അടുക്കൽ അവനെ അയച്ചു.

ഹെരോദാവ് യേശുവിനെ പീലാത്തോസിനെ അടുക്കൽ മടക്കി അയക്കുന്നു – പീലാത്തോസും ഹെരോദാവും മുമ്പെ ഉള്ള വൈര്യം മറന്ന് സ്നേഹിതർ ആവുന്നു

8 ഹെരോദാവു യേശുവിനെ കണ്ടിട്ടു അത്യന്തം സന്തോഷിച്ചു; അവനെക്കുറിച്ചു കേട്ടിരുന്നതുകൊണ്ടു അവനെ കാണ്മാൻ വളരെക്കാലമായി ഇച്ഛിച്ചു, അവൻ വല്ല അടയാളവും ചെയ്യുന്നതു കാണാം എന്നു ആശിച്ചിരുന്നു.

9 ഏറിയോന്നു ചോദിച്ചിട്ടും അവൻ അവനോടു ഉത്തരം ഒന്നും പറഞ്ഞില്ല.

10 മഹാപുരോഹിതന്മാരും ശാസ്ത്രിമാരും കഠിനമായി അവനെ കുറ്റം ചുമത്തിക്കൊണ്ടു നിന്നു.

11 ഹെരോദാവു തന്റെ പടയാളികളുമായി അവനെ പരിഹസിച്ചു നിസ്സാരനാക്കി ശുഭ്രവസ്ത്രം ധരിപ്പിച്ചു പീലാത്തൊസിന്റെ അടുക്കൽ മടക്കി അയച്ചു.

12 അന്നു ഹെരോദാവും പീലാത്തൊസും തമ്മിൽ സ്നേഹിതന്മാരായിത്തീർന്നു; മുമ്പെ അവർ തമ്മിൽ വൈരമായിരുന്നു.

പീലത്തോസ് യേശുവിനെ അടിപ്പിച്ച് വിട്ടയക്കാൻ ശ്രമിക്കുന്നു

13 പീലാത്തൊസ് മഹാപുരോഹിതന്മാരെയും പ്രമാണികളെയും ജനത്തെയും വിളിച്ചു കൂട്ടി.

14 അവരോടു: ഈ മനുഷ്യൻ ജനത്തെ മത്സരിപ്പിക്കുന്നു എന്നു പറഞ്ഞു നിങ്ങൾ അവനെ എന്റെ അടുക്കൽ കൊണ്ടുവന്നുവല്ലോ; ഞാനോ നിങ്ങളുടെ മുമ്പാകെ വിസ്തരിച്ചിട്ടും നിങ്ങൾ ചുമത്തിയ കുറ്റം ഒന്നും ഇവനിൽ കണ്ടില്ല;

15 ഹെരോദാവും കണ്ടില്ല; അവൻ അവനെ നമ്മുടെ അടുക്കൽ മടക്കി അയച്ചുവല്ലോ; ഇവൻ മരണയോഗ്യമായതു ഒന്നും പ്രവർത്തിച്ചിട്ടില്ല സ്പഷ്ടം;

16 അതുകൊണ്ടു ഞാൻ അവനെ അടിപ്പിച്ചു വിട്ടയക്കും എന്നു പറഞ്ഞു.

യേശുവിനെ ക്രൂശിപ്പാൻ ഏൽപ്പിക്കുന്നു; ബർബ്ബാസിനെ വിട്ടു കൊടുക്കുന്നു

17 ഇവനെ നീക്കിക്കളക; ബറബ്ബാസിനെ വിട്ടു തരിക എന്നു എല്ലാവരുംകൂടെ നിലവിളിച്ചു,

18 (ഉത്സവന്തോറും ഒരുത്തനെ വിട്ടുകൊടുക്ക പതിവായിരുന്നു)

19 അവനോ നഗരത്തിൽ ഉണ്ടായ ഒരു കലഹവും കുലയും ഹേതുവായി തടവിലായവൻ ആയിരുന്നു.

20 പീലാത്തൊസ് യേശുവിനെ വിടുവിപ്പാൻ ഇച്ഛിച്ചിട്ടു പിന്നെയും അവരോടു വിളിച്ചു പറഞ്ഞു.

21 അവരോ: അവനെ ക്രൂശിക്ക, ക്രൂശിക്ക എന്നു എതിരെ നിലവിളിച്ചു.

22 അവൻ മൂന്നാമതും അവരോടു: അവൻ ചെയ്ത ദോഷം എന്തു? മരണയോഗ്യമായതു ഒന്നും അവനിൽ കണ്ടില്ല; അതുകൊണ്ടു ഞാൻ അവനെ അടിപ്പിച്ചു വിട്ടയക്കും എന്നു പറഞ്ഞു.

23 അവരോ അവനെ ക്രൂശിക്കേണ്ടതിന്നു ഉറക്കെ മുട്ടിച്ചു ചോദിച്ചു; അവരുടെ നിലവിളി ഫലിച്ചു;

24 അവരുടെ അപേക്ഷപോലെ ആകട്ടെ എന്നു പീലാത്തൊസ് വിധിച്ചു.

25 കലഹവും കുലയും ഹേതുവായി തടവിലായവനെ അവരുടെ അപേക്ഷപോലെ വിട്ടുകൊടുക്കയും യേശുവിനെ അവരുടെ ഇഷ്ടത്തിന്നു ഏല്പിക്കയും ചെയ്തു.

കുറേനക്കാരനായ ശീമോനെ കൊണ്ട് യേശുവിന്റെ ക്രൂശ് ചുമപ്പിച്ച് പിന്നാലെ നടത്തുന്നു – യേശു തന്നെച്ചോല്ലി കരയുന്ന സ്ത്രീകളെ നോക്കി എന്നെ ചൊല്ലി കരയേണ്ട നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവിൻ എന്ന് മുന്നറിയിപ്പ് കൊടുക്കുന്നു

26 അവനെ കൊണ്ടുപോകുമ്പോൾ വയലിൽ നിന്നു വരുന്ന ശിമോൻ എന്ന ഒരു കുറേനക്കാരനെ അവർ പിടിച്ചു ക്രൂശ് ചുമപ്പിച്ചു യേശുവിന്റെ പിന്നാലെ നടക്കുമാറാക്കി.

27 ഒരു വലിയ ജനസമൂഹവും അവനെച്ചൊല്ലി വിലപിച്ചു മുറയിടുന്ന അനേകം സ്ത്രീകളും അവന്റെ പിന്നാലെ ചെന്നു.

28 യേശു തിരിഞ്ഞു അവരെ നോക്കി: “യെരൂശലേംപുത്രിമാരേ, എന്നെച്ചൊല്ലി കരയേണ്ടാ, നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവിൻ.

29 മച്ചികളും പ്രസവിക്കാത്ത ഉദരങ്ങളും കുടിപ്പിക്കാത്ത മുലകളും ഭാഗ്യമുള്ളവ എന്നു പറയുന്ന കാലം വരുന്നു.

30 അന്നു മലകളോടു: ഞങ്ങളുടെ മേൽ വീഴുവിൻ എന്നും കുന്നുകളോടു: ഞങ്ങളെ മൂടുവിൻ എന്നും പറഞ്ഞു തുടങ്ങും.

31 പച്ചമരത്തോടു ഇങ്ങനെ ചെയ്താൽ ഉണങ്ങിയതിന്നു എന്തു ഭവിക്കും”എന്നു പറഞ്ഞു.

യേശുവിനെ തലയോടിടം എന്ന സ്ഥലത്ത് ക്രൂശിക്കുന്നു

32 ദുഷ്‌പ്രവൃത്തിക്കാരായ വേറെ രണ്ടുപേരെയും അവനോടുകൂടെ കൊല്ലേണ്ടതിന്നു കൊണ്ടുപോയി.

33 തലയോടിടം എന്ന സ്ഥലത്തു എത്തിയപ്പോൾ അവർ അവിടെ അവനെയും ദുഷ്‌പ്രവൃത്തിക്കാരെയും, ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി, ക്രൂശിച്ചു.

34 എന്നാൽ യേശു: “പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ” എന്നു പറഞ്ഞു. അനന്തരം അവർ അവന്റെ വസ്ത്രം വിഭാഗിച്ചു ചീട്ടിട്ടു.

35 ജനം നോക്കിക്കൊണ്ടു നിന്നു. ഇവൻ മറുള്ളവരെ രക്ഷിച്ചുവല്ലോ; ദൈവം തിരഞ്ഞെടുത്ത ക്രിസ്തു എങ്കിൽ തന്നെത്താൻ രക്ഷിക്കട്ടെ എന്നു പ്രധാനികളും പരിഹസിച്ചുപറഞ്ഞു.

36 പടയാളികളും അവനെ പരിഹസിച്ചു അടുത്തു വന്നു അവന്നു പുളിച്ചവീഞ്ഞു കാണിച്ചു.

37 നീ യെഹൂദന്മാരുടെ രാജാവു എങ്കിൽ നിന്നെത്തന്നേ രക്ഷിക്ക എന്നു പറഞ്ഞു.

38 ഇവൻ യെഹൂദന്മാരുടെ രാജാവു എന്നു ഒരു മേലെഴുത്തും അവന്റെ മീതെ ഉണ്ടായിരുന്നു.

തന്നോട് കൂടെ ക്രൂശിക്കപ്പെട്ട കള്ളന് ലഭിക്കുന്ന രക്ഷ

39 തൂക്കിയ ദുഷ്‌പ്രവൃത്തിക്കാരിൽ ഒരുത്തൻ: നീ ക്രിസ്തു അല്ലയോ? നിന്നെത്തന്നേയും ഞങ്ങളെയും രക്ഷിക്ക എന്നു പറഞ്ഞു അവനെ ദുഷിച്ചു.

40 മറ്റവനോ അവനെ ശാസിച്ചു: സമശിക്ഷാവിധിയിൽ തന്നേ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ?

41 നാമോ ന്യായമായിട്ടു ശിക്ഷ അനുഭവിക്കുന്നു; നാം പ്രവർത്തിച്ചതിന്നു യോഗ്യമായതല്ലോ കിട്ടുന്നതു; ഇവനോ അരുതാത്തതു ഒന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞു.

42 പിന്നെ അവൻ: യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ എന്നു പറഞ്ഞു.

43 യേശു അവനോടു: “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു” എന്നു പറഞ്ഞു.

ദേശത്ത് എല്ലാം ഇരുട്ട് ഉണ്ടാകുന്നു ; യേശുക്രിസ്തു ആത്മാവിനെ പിതാവിന്റെ കരങ്ങളിൽ ഏല്പിച്ച് പ്രാണനെ വിടുന്നു

44 ഏകദേശം ആറാം മണി നേരമായപ്പോൾ സൂര്യൻ ഇരുണ്ടുപോയിട്ടു ഒമ്പതാം മണിവരെ ദേശത്തു ഒക്കെയും അന്ധകാരം ഉണ്ടായി.

45 ദൈവമന്ദിരത്തിലെ തിരശ്ശീല നടുവെ ചീന്തിപ്പോയി.

46 യേശു അത്യുച്ചത്തിൽ “പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു” എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു.

47 ഈ സംഭവിച്ചതു ശതാധിപൻ കണ്ടിട്ടു: ഈ മനുഷ്യൻ വാസ്തവമായി നീതിമാൻ ആയിരുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.

48 കാണ്മാൻ കൂടി വന്ന പുരുഷാരം ഒക്കെയും സംഭവിച്ചതു കണ്ടിട്ടു മാറത്തടിച്ചു കൊണ്ടു മടങ്ങിപ്പോയി.

49 അവന്റെ പരിചയക്കാർ എല്ലാവരും ഗലീലയിൽ നിന്നു അവനെ അനുഗമിച്ചസ്ത്രീകളും ഇതു നോക്കിക്കൊണ്ടു ദൂരത്തു നിന്നു.

അരിമഥ്യയിലെ യോസഫ് യേശുവിനെ കല്ലറയിൽ അടക്കം ചെയ്യുന്നു

50 അരിമത്യ എന്നൊരു യെഹൂദ്യപട്ടണക്കാരനായി നല്ലവനും നീതിമാനും ദൈവരാജ്യത്തെ കാത്തിരുന്നവനുമായ യോസേഫ് എന്നൊരു മന്ത്രി —

51 അവൻ അവരുടെ ആലോചനെക്കും പ്രവൃത്തിക്കും അനുകൂലമല്ലായിരുന്നു —

52 പീലാത്തൊസിന്റെ അടുക്കൽ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു,

53 അതു ഇറക്കി ഒരു ശീലയിൽ പൊതിഞ്ഞു പാറയിൽ വെട്ടിയിരുന്നതും ആരെയും ഒരിക്കലും വെച്ചിട്ടില്ലാത്തതുമായ കല്ലറയിൽ വെച്ചു. അന്നു ഒരുക്കനാൾ ആയിരുന്നു, ശബ്ബത്തും ആരംഭിച്ചു.

54 ഗലീലയിൽ നിന്നു അവനോടുകൂടെ പോന്ന സ്ത്രീകളും പിന്നാലെ ചെന്നു കല്ലറയും അവന്റെ ശരീരം വെച്ച വിധവും കണ്ടിട്ടു

55 മടങ്ങിപ്പോയി സുഗന്ധവർഗ്ഗവും പരിമളതൈലവും ഒരുക്കി; കല്പന അനുസരിച്ചു ശബ്ബത്തിൽ സ്വസ്ഥമായിരന്നു.

56

ചോദ്യങ്ങൾ?

  1. നീ യഹൂദന്മാരുടെ രാജാവോ എന്ന് പീലാത്തോസ് യേശുവിനോടു ചോദിക്കുന്നത് എന്തുകൊണ്ട്?.
    ഉത്തരം. വാക്യം.2,3യഹൂദന്മാർ യേശുവിൽ കുറ്റം ചുമത്തി കൊണ്ട് അവൻ ക്രിസ്തു എന്ന രാജാവാകുന്നു എന്ന് പഠിപ്പിക്കുന്നു എന്നും കൈസർക്ക്‌ കരം കൊടുക്കുന്നത് വിരോധിക്കുന്നു എന്നും പറഞ്ഞതുകൊണ്ട്
  2. പീലാത്തോസ് യേശുവിൽ കുറ്റം ഒന്നും കാണാഞ്ഞിട്ട് അവനെ അടിപ്പിച്ചു വിട്ടയയ്ക്കാൻ ആഗ്രഹിക്കുമ്പോൾ യഹൂദന്മാരുടെ സമൂഹം എന്താണ് ആവശ്യപ്പെടുന്നത്?
    ഉത്തരം. വാക്യം.17 ഇവനെ (യേശുവിനെ) നീക്കികളക : ബർബ്ബാസിനെ വിട്ടുതരിക
  3. കുറെനക്കാരനായ ശീമോൻ എവിടെനിന്ന് വരുമ്പോഴാണ് യേശുവിന്റെ ക്രൂശ് അവനെക്കൊണ്ട് ചുമപ്പിക്കുന്നത്?.
    ഉത്തരം. വാക്യം.26 വയലിൽ നിന്ന് വരുമ്പോൾ
  4. യേശുവിന്റെ ക്രൂശിൽ തറച്ച മേൽ എഴുത്ത് എന്തായിരുന്നു?.
    ഉത്തരം. വാക്യം.38 ഇവൻ യഹൂദന്മാരുടെ രാജാവ്
  5. നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെയും ഓർത്തു കൊള്ളണമേ എന്ന് പറഞ്ഞ് കള്ളനോട് കർത്താവ് എന്താണ് പറയുന്നത്?.
    ഉത്തരം. വാക്യം.43 ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും
  6. യേശു പ്രാണൻ വിടുമ്പോൾ ഉണ്ടായ സംഭവം ലൂക്കോസ് രേഖപ്പെടുത്തുന്നത് എന്തൊക്കെയാണ്?.
    ഉത്തരം. വാക്യം.44,45 ആറാം മണി നേരം മുതൽ ഒമ്പതാം മണി നേരം വരെ ദേശത്തൊക്കെ ഇരുട്ട് ഉണ്ടാകുന്നു ദൈവം മന്ദിരത്തിലെ തിരശീല നടുവേ പോകുന്നു
  7. സംഭവിച്ചതൊക്കെയും കണ്ടു ശതാധിപൻ പറയുന്ന സാക്ഷ്യം എന്താണ്?.
    ഉത്തരം. വാക്യം.47 ഈ മനുഷ്യൻ വാസ്തവമായി നീതിമാൻ ആയിരുന്നു
  8. യേശുവിനെ ക്രൂശിച്ച ദിവസം ഏതായിരുന്നു?.
    ഉത്തരം. വാക്യം.53 ഒരുക്ക നാൾ (ആറാം ദിവസം)

വ്യക്തികൾ

 

സ്ഥലങ്ങൾ

 

സമയം

 

മറ്റുള്ളവ

 


Previous


Next