ലൂക്കോസ്-6

അദ്ധ്യായങ്ങൾ തിരയുക

പേജ് ഉള്ളടക്കം

രൂപരേഖ

  1. ശബ്ബത്തിൽ കതിർ പറിച്ചു തിന്നതിനെ വിമർശിക്കുന്ന പരീശന്മാർ – യേശു അവർക്കു നൽകുന്ന മറുപടി
  2. യേശു ശബ്ബത്തിൽ കൈ വരണ്ട മനുഷ്യനെ സൗഖ്യമാക്കുന്നു
  3. യേശുവിന്റെ പന്ത്രണ്ട് ശിഷ്യന്മാർ
  4. ദരിദ്രന്മാരായ നിങ്ങൾ ഭാഗ്യവാന്മാർ; ദൈവരാജ്യം നിങ്ങൾക്കുള്ളത് (ഇപ്പോൾ ഭാഗ്യവാന്മാർ ആയിട്ടുള്ളവർ )
  5. സമ്പന്നന്മാരായ നിങ്ങള്ക്ക് അയ്യോ കഷ്ടം; നിങ്ങളുടെ ആശ്വാസം നിങ്ങള്ക്ക് ലഭിച്ചുപോയല്ലോ…
  6. നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്ക; നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്ക; ഒരു ചെകിട്ടത് അടിക്കുന്നവന് മറ്റേതും കാണിച്ചു കൊടുക്ക ……..
  7. കുരുടൻ കുരുടനെ വഴികാട്ടിയാലുള്ള അവസ്ഥ; സഹോദരന്റെ കണ്ണിലെ കരട് എടുക്കുന്നതിനു മുമ്പേ സ്വന്ത കണ്ണിലെ കോൽ എടുക്ക 39 – 45
  8. മണലിന്മേൽ അടിസ്ഥാനം ഇട്ട് പണിത വീടും പാറമേൽ അടിസ്ഥാനം ഇട്ട് പണിത വീടും
ഈ അദ്ധ്യായത്തിലെ പദങ്ങളോ, വാക്യങ്ങളോ തിരയുക

ശബ്ബത്തിൽ കതിർ പറിച്ചു തിന്നതിനെ വിമർശിക്കുന്ന പരീശന്മാർ – യേശു അവർക്കു നൽകുന്ന മറുപടി

1 ഒരു ശബ്ബത്തിൽ അവൻ വിളഭൂമിയിൽ കൂടി കടന്നുപോകുമ്പോൾ അവന്റെ ശിഷ്യന്മാർ കതിർ പറിച്ചു കൈകൊണ്ടു തിരുമ്മിതിന്നു.

2 പരീശന്മാരിൽ ചിലർ ശബ്ബത്തിൽ വിഹിതമല്ലാത്തതു നിങ്ങൾചെയ്യുന്നതു എന്തു എന്നു പറഞ്ഞു.

3 യേശു അവരോടു: “ദാവീദ് തനിക്കും കൂടെയുള്ളവർക്കും വിശന്നപ്പോൾ ചെയ്തതു എന്തു? അവൻ ദൈവാലയത്തിൽ ചെന്നു

4 പുരോഹിതന്മാർ മാത്രമല്ലാതെ ആരും തിന്നരുതാത്ത കാഴ്ചയപ്പം വാങ്ങി തിന്നുകയും കൂടെയുള്ളവർക്കു കൊടുക്കയും ചെയ്തു എന്നുള്ളതു നിങ്ങൾ വായിച്ചിട്ടില്ലയോ” എന്നു ഉത്തരം പറഞ്ഞു.

5 “മനുഷ്യപുത്രൻ ശബ്ബത്തിന്നും കർത്താവു ആകുന്നു” എന്നും അവരോടു പറഞ്ഞു.

യേശു ശബ്ബത്തിൽ കൈ വരണ്ട മനുഷ്യനെ സൗഖ്യമാക്കുന്നു

6 മറ്റൊരു ശബ്ബത്തിൽ അവൻ പള്ളിയിൽ ചെന്നു ഉപദേശിക്കുമ്പോൾ വലങ്കൈ വറണ്ടുള്ളോരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു.

7 ശാസ്ത്രിമാരും പരീശന്മാരും അവനെ കുറ്റം ചുമത്തുവാൻ സംഗതി കിട്ടേണ്ടതിന്നു അവൻ ശബ്ബത്തിൽ സൌഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു.

8 അവരുടെ വിചാരം അറിഞ്ഞിട്ടു അവൻ വരണ്ട കൈയുള്ള മനുഷ്യനോടു: “എഴുന്നേറ്റു നടുവിൽ നിൽക്ക” എന്നു പറഞ്ഞു;

9 അവൻ എഴുന്നേറ്റു നിന്നു. യേശു അവരോടു: “ഞാൻ നിങ്ങളോടു ഒന്നു ചോദിക്കട്ടെ: ശബ്ബത്തിൽ നന്മ ചെയ്കയോ തിന്മ ചെയ്കയോ ജീവനെ രക്ഷിക്കയോ നശിപ്പിക്കയോ ഏതു വിഹിതം” എന്നു പറഞ്ഞു.

10 അവരെ എല്ലാം ചുറ്റും നോക്കീട്ടു ആ മനുഷ്യനോടു: “കൈ നീട്ടുക എന്നു പറഞ്ഞു”. അവൻ അങ്ങനെ ചെയ്തു, അവന്റെ കൈക്കു സൌഖ്യം വന്നു.

11 അവരോ ഭ്രാന്തു നിറഞ്ഞവരായി യേശുവിനെ എന്തു ചെയ്യേണ്ടു എന്നു തമ്മിൽ ആലോചന കഴിച്ചു.

യേശുവിന്റെ പന്ത്രണ്ട് ശിഷ്യന്മാർ

12 ആ കാലത്തു അവൻ പ്രാർത്ഥിക്കേണ്ടതിന്നു ഒരു മലയിൽ ചെന്നു ദൈവത്തോടുള്ള പ്രാർത്ഥനയിൽ രാത്രി കഴിച്ചു.

13 നേരം വെളുത്തപ്പോൾ അവൻ ശിഷ്യന്മാരെ അടുക്കെ വിളിച്ചു, അവരിൽ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു, അവർക്കു അപ്പൊസ്തലന്മാർ എന്നും പേർ വിളിച്ചു.

14 അവർ ആരെന്നാൽ: പത്രൊസ് എന്നു അവൻ പേർവിളിച്ച ശിമോൻ, അവന്റെ സഹോദരനായ അന്ത്രെയാസ്, യാക്കോബ്, യോഹന്നാൻ, ഫിലിപ്പൊസ്, ബർത്തൊലൊമായി,

15 മത്തായി, തോമാസ്, അല്ഫായിയുടെ മകനായ യാക്കോബ്, എരിവുകാരനായ ശിമോൻ,

16 യാക്കോബിന്റെ സഹോദരനായ യൂദാ, ദ്രോഹിയായ്തീർന്ന ഈസ്കായ്യോർത്ത് യൂദാ എന്നിവർ തന്നേ.

17 അവൻ അവരോടു കൂടെ ഇറങ്ങി സമഭൂമിയിൽ നിന്നു; അവന്റെ ശിഷ്യന്മാരുടെ കൂട്ടവും യെഹൂദ്യയിൽ എല്ലാടത്തുനിന്നും യെരൂശലേമിൽ നിന്നും സോർ സീദോൻ എന്ന സമുദ്രതീരങ്ങളിൽ നിന്നും അവന്റെ വചനം കേൾപ്പാനും രോഗശാന്തി കിട്ടുവാനും വന്ന ബഹു പുരുഷാരവും ഉണ്ടായിരുന്നു.

18 അശുദ്ധാത്മാക്കൾ ബാധിച്ചവരും സൌഖ്യം പ്രാപിച്ചു.

19 ശക്തി അവനിൽ നിന്നു പുറപ്പെട്ടു എല്ലാവരെയും സൌഖ്യമാക്കുകകൊണ്ടു പുരുഷാരം ഒക്കെയും അവനെ തൊടുവാൻ ശ്രമിച്ചു.

ദരിദ്രന്മാരായ നിങ്ങൾ ഭാഗ്യവാന്മാർ; ദൈവരാജ്യം നിങ്ങൾക്കുള്ളത് (ഇപ്പോൾ ഭാഗ്യവാന്മാർ ആയിട്ടുള്ളവർ )

20 അനന്തരം അവൻ ശിഷ്യന്മാരെ നോക്കി പറഞ്ഞതു: “ദരിദ്രന്മാരായ നിങ്ങൾ ഭാഗ്യവാന്മാർ, ദൈവരാജ്യം നിങ്ങൾക്കുള്ളതു.

21 ഇപ്പോൾ വിശക്കുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ, നിങ്ങൾക്കു തൃപ്തിവരും; ഇപ്പോൾകരയുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ ചിരിക്കും.

22 മനുഷ്യപുത്രൻ നിമിത്തം മനുഷ്യർ നിങ്ങളെ ദ്വേഷിച്ചു ഭ്രഷ്ടരാക്കി നിന്ദിച്ചു നിങ്ങളുടെ പേർ വിടക്കു എന്നു തള്ളുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.

23 ആ നാളിൽ സന്തോഷിച്ചു തുള്ളുവിൻ; നിങ്ങളുടെ പ്രതിഫലം സ്വർഗ്ഗത്തിൽ വലിയതു; അവരുടെ പിതാക്കന്മാർ പ്രവാചകന്മാരോടു അങ്ങനെ തന്നേ ചെയ്തുവല്ലോ.

സമ്പന്നന്മാരായ നിങ്ങള്ക്ക് അയ്യോ കഷ്ടം; നിങ്ങളുടെ ആശ്വാസം നിങ്ങള്ക്ക് ലഭിച്ചുപോയല്ലോ…

24 എന്നാൽ സമ്പന്നരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങളുടെ ആശ്വാസം നിങ്ങൾക്കു ലഭിച്ചുപോയല്ലോ.

25 ഇപ്പോൾ തൃപ്തന്മാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾക്കു വിശക്കും. ഇപ്പോൾ ചിരിക്കുന്നവരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ ദുഃഖിച്ചു കരയും.

26 സകല മനുഷ്യരും നിങ്ങളെ പുകഴത്തിപ്പറയുമ്പോൾ നിങ്ങൾക്കു അയ്യോ കഷ്ടം; അവരുടെ പിതാക്കന്മാർ കള്ളപ്രവാചകന്മാരെ അങ്ങനെ ചെയ്തുവല്ലോ”.

നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്ക; നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്ക; ഒരു ചെകിട്ടത് അടിക്കുന്നവന് മറ്റേതും കാണിച്ചു കൊടുക്ക ……..

27 എന്നാൽ കേൾക്കുന്നവരായ നിങ്ങളോടു ഞാൻ പറയുന്നതു: “നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ പകെക്കുന്നവർക്കു ഗുണം ചെയ്‍വിൻ.

28 നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ; നിങ്ങളെ ദുഷിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ.

29 നിന്നെ ഒരു ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും കാണിച്ചുകൊടുക്ക; നിന്റെ പുതപ്പു എടുത്തുകളയുന്നവന്നു വസ്ത്രവും തടുക്കരുതു.

30 നിന്നോടു ചോദിക്കുന്ന ഏവന്നും കൊടുക്ക; നിനക്കുള്ളതു എടുത്തുകളയുന്നവനോടു മടക്കി ചോദിക്കരുതു.

31 മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതുപോലെ തന്നേ അവർക്കും ചെയ്‍വിൻ.

32 നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്കു എന്തു ഉപചാരം കിട്ടും? പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നവല്ലോ.

33 നിങ്ങൾക്കു നന്മചെയ്യുന്നവർക്കു നന്മ ചെയ്താൽ നിങ്ങൾക്കു എന്തു ഉപചാരം കിട്ടും? പാപികളും അങ്ങനെ തന്നേ ചെയ്യുന്നുവല്ലോ.

34 മടക്കി വാങ്ങിക്കൊള്ളാം എന്നു നിങ്ങൾ ആശിക്കുന്നവർക്കു കടം കൊടുത്താൽ നിങ്ങൾക്കു എന്തു കിട്ടും? പാപികളും കുറയാതെ മടക്കിവാങ്ങേണ്ടതിന്നു പാപികൾക്കു കടം കൊടുക്കുന്നുവല്ലോ.

35 നിങ്ങളോ ശത്രുക്കളെ സ്നേഹിപ്പിൻ; അവർക്കു നന്മ ചെയ്‍വിൻ; ഒന്നും പകരം ഇച്ഛിക്കാതെ കടം കൊടുപ്പിൻ; എന്നാൽ നിങ്ങളുടെ പ്രതിഫലം വളരെ ആകും; നിങ്ങൾ അത്യുന്നതന്റെ മക്കൾ ആകും; അവൻ നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ.

36 അങ്ങനെ നിങ്ങളുടെ പിതാവു മനസ്സലിവുള്ളവൻ ആകുന്നതുപോലെ നിങ്ങളും മനസ്സലിവുള്ളവർ ആകുവിൻ.

37 വിധിക്കരുതു; എന്നാൽ നിങ്ങളെയും വിധിക്കയില്ല; ശിക്ഷെക്കു വിധിക്കരുതു; എന്നാൽ നിങ്ങൾക്കും ശിക്ഷാവിധി ഉണ്ടാകയില്ല; വിടുവിൻ; എന്നാൽ നിങ്ങളെയും വിടുവിക്കും.

38 കൊടുപ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും; അമർത്തി കുലുക്കി കവിയുന്നൊരു നല്ല അളവു നിങ്ങളുടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും.

കുരുടൻ കുരുടനെ വഴികാട്ടിയാലുള്ള അവസ്ഥ; സഹോദരന്റെ കണ്ണിലെ കരട് എടുക്കുന്നതിനു മുമ്പേ സ്വന്ത കണ്ണിലെ കോൽ എടുക്ക

39 അവൻ ഒരുപമയും അവരോടു പറഞ്ഞു: “കുരുടന്നു കരുടനെ വഴികാട്ടുവാൻ കഴിയുമോ? ഇരുവരും കുഴിയിൽ വീഴുകയില്ലയോ? ശിഷ്യൻ ഗുരുവിന്നു മീതെയല്ല,

40 അഭ്യാസം തികഞ്ഞവൻ എല്ലാം ഗുരുവിനെപ്പോലെ ആകും.

41 എന്നാൽ നീ സഹോദരന്റെ കണ്ണിലെ കരടു നോക്കുകയും സ്വന്തകണ്ണിലെ കോൽ വിചാരിക്കാതിരിക്കയും ചെയ്യുന്നതു എന്തു?

42 അല്ല, സ്വന്തകണ്ണിലെ കോൽ നോക്കാതെ: സഹോദരാ, നില്ലു; നിന്റെ കണ്ണിലെ കരടു എടുത്തുകളയട്ടെ എന്നു സഹോദരനോടു പറവാൻ നിനക്കു എങ്ങനെ കഴിയും? കപടഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണിലെ കോൽ എടുത്തുകളക; എന്നാൽ സഹോദരന്റെ കണ്ണിലെ കരടു എടുത്തുകളവാൻ വെടിപ്പായി കണുമല്ലോ.

43 ആകാത്തഫലം കായക്കുന്ന നല്ല വൃക്ഷമില്ല; നല്ലഫലം കായക്കുന്ന ആകാത്ത വൃക്ഷവുമില്ല.

44 ഏതു വൃക്ഷത്തെയും ഫലംകൊണ്ടു അറിയാം. മുള്ളിൽനിന്നു അത്തിപ്പഴം ശേഖരിക്കുകയും ഞെരിഞ്ഞിലിൽ നിന്നു മുന്തിരിങ്ങാ പറിക്കയും ചെയ്യുമാറില്ലല്ലോ.

45 നല്ലമനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽ നിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടൻ ദോഷമായതിൽ നിന്നു ദോഷം പുറപ്പെടുവിക്കുന്നു. ഹൃദയത്തിൽ നിറഞ്ഞു കവിയുന്നതല്ലോ വായി പ്രസ്താവിക്കുന്നതു.

മണലിന്മേൽ അടിസ്ഥാനം ഇട്ട് പണിത വീടും പാറമേൽ അടിസ്ഥാനം ഇട്ട് പണിത വീടും

46 നിങ്ങൾ എന്നെ കർത്താവേ, കർത്താവേ എന്നു വിളിക്കയും ഞാൻ പറയുന്നതു ചെയ്യാതിരിക്കയും ചെയ്യുന്നതു എന്തു?

47 എന്റെ അടുക്കൽ വന്നു എന്റെ വചനം കേട്ടു ചെയ്യുന്നവൻ എല്ലാം ഇന്നവനോടു തുല്യൻ എന്നു ഞാൻ കാണിച്ചു തരാം.

48 ആഴെക്കുഴിച്ചു പാറമേൽ അടിസ്ഥാനം ഇട്ടു വീടു പണിയുന്ന മനുഷ്യനോടു അവൻ തുല്യൻ. വെള്ളപ്പൊക്കം ഉണ്ടായിട്ടു ഒഴുക്കു വീട്ടിനോടു അടിച്ചു; എന്നാൽ അതു നല്ലവണ്ണം പണിതിരിക്കകൊണ്ടു അതു ഇളകിപ്പോയില്ല.

49 കേട്ടിട്ടു ചെയ്യാത്തവനോ അടിസ്ഥാനം കൂടാതെ മണ്ണിന്മേൽ വീടു പണിത മനുഷ്യനോടു തുല്യൻ. ഒഴുക്കു അടിച്ച ഉടനെ അതു വീണു; ആ വീട്ടിന്റെ വീഴ്ച വലിയതുമായിരുന്നു”.

ചോദ്യങ്ങൾ?

  1. ശിഷ്യന്മാർ ശബ്ബത്തിൽ കതിർ പറിച്ചു തിന്നു എന്ന കാരണത്താൽ വിമർശിക്കുന്ന പരീശന്മാർക്ക് യേശു മറുപടി നൽകുമ്പോൾ പരാമർശിക്കുന്ന രാജാവ് ആരാണ് ?
    ഉത്തരം. വാക്യം.3 ദാവീദ് രാജാവ്
  2. എന്തിൽ നിറഞ്ഞു കവിയുന്നതാണ് വായ് പ്രസ്താവിക്കുന്നത് ?
    ഉത്തരം. വാക്യം. 45ഹൃദയത്തിൽ
  3. കർത്താവിന്റെ വചനം കേട്ട് അനുസരിക്കുന്നവൻ ആരോട് തുല്യനാണ് ?
    ഉത്തരം. വാക്യം.48പാറമേൽ അടിസ്ഥാനം ഇട്ട് വീട് പണിത മനുഷ്യനോട് തുല്യനാണ്

വ്യക്തികൾ

 

സ്ഥലങ്ങൾ

 

സമയം

 

മറ്റുള്ളവ

 


Previous


Next