മത്തായി-28

അദ്ധ്യായങ്ങൾ തിരയുക

പേജ് ഉള്ളടക്കം

രൂപരേഖ

യേശുക്രിസ്തുവിൻറെ ഉയിർത്തെഴുന്നേല്പ്

1. യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്ന് ദൂതൻ മഗ്ദലക്കാരത്തി മറിയയോടും മറ്റെ മറിയയോടും അറിയിക്കുന്നു 
2. യേശുക്രിസ്തു മഗ്ദലക്കാരത്തി മറിയയ്ക്കും മറ്റെ മറിയയ്ക്കു പ്രത്യക്ഷനാവുന്നു  
3. മഹാപുരോഹിതന്മാരും മൂപ്പന്മാരും പടയാളികൾക്ക് വേണ്ടുവോളം പണം കൊടുത്തു്; ഞങ്ങൾ ഉറങ്ങുമ്പോൾ യേശുവിൻറെ ശിഷ്യന്മാർ അവനെ കട്ട് കൊണ്ട് പോയി എന്ന് പറയിക്കുന്നു 
4. യേശു ശിഷ്യന്മാർക്ക് പ്രത്യക്ഷനായി സകല ജാതികളെയും ശിഷ്യരാക്കിക്കൊൾവാനായി നിയോഗം നൽകുന്നു 

യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്ന് ദൂതൻ മഗ്ദലക്കാരത്തി മറിയയോടും മറ്റെ മറിയയോടും അറിയിക്കുന്നു

1 ശബ്ബത്തു കഴിഞ്ഞു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം വെളുക്കുമ്പോൾ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാൻ ചെന്നു.

2 പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി; കർത്താവിന്റെ ദൂതൻ സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നു, കല്ലു ഉരുട്ടിനീക്കി അതിന്മേൽ ഇരുന്നിരുന്നു.

3 അവന്റെ രൂപം മിന്നലിന്നു ഒത്തതും അവന്റെ ഉടുപ്പു ഹിമം പോലെ വെളുത്തതും ആയിരുന്നു.

4 കാവൽക്കാർ അവനെ കണ്ടു പേടിച്ചു വിറെച്ചു മരിച്ചവരെപ്പോലെ ആയി.

5 ദൂതൻ സ്ത്രീകളോടു: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു എന്നു ഞാൻ അറിയുന്നു;

6 അവൻ ഇവിടെ ഇല്ല; താൻ പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റു; അവൻ കിടന്ന സ്ഥലം വന്നുകാണ്മിൻ

7 അവൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേറ്റു എന്നു വേഗം ചെന്നു അവന്റെ ശിഷ്യന്മാരോടു പറവിൻ; അവൻ നിങ്ങൾക്കു മുമ്പെ ഗലീലെക്കു പോകുന്നു; അവിടെ നിങ്ങൾ അവനെ കാണും; ഞാൻ നിങ്ങളോടു പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.

യേശുക്രിസ്തു മഗ്ദലക്കാരത്തി മറിയയ്ക്കും മറ്റെ മറിയയ്ക്കു പ്രത്യക്ഷനാവുന്നു

8 അങ്ങനെ അവർ വേഗത്തിൽ ഭയത്തോടും മഹാസന്തോഷത്തോടും കൂടി കല്ലറ വിട്ടു അവന്റെ ശിഷ്യന്മാരോടു അറിയിപ്പാൻ ഓടിപ്പോയി. എന്നാൽ യേശു അവരെ എതിരെറ്റു:

9 “നിങ്ങൾക്കു വന്ദനം” എന്നു പറഞ്ഞു; അവർ അടുത്തുചെന്നു അവന്റെ കാൽ പിടിച്ചു അവനെ നമസ്കരിച്ചു.

10 യേശു അവരോടു: “ഭയപ്പെടേണ്ട; നിങ്ങൾ പോയി എന്റെ സഹോദരന്മാരോടു ഗലീലെക്കു പോകുവാൻ പറവിൻ; അവിടെ അവർ എന്നെ കാണും” എന്നു പറഞ്ഞു.

മഹാപുരോഹിതന്മാരും മൂപ്പന്മാരും പടയാളികൾക്ക് വേണ്ടുവോളം പണം കൊടുത്തു്; ഞങ്ങൾ ഉറങ്ങുമ്പോൾ യേശുവിൻറെ ശിഷ്യന്മാർ അവനെ കട്ട് കൊണ്ട് പോയി എന്ന് പറയിക്കുന്നു

11 അവർ പോകുമ്പോൾ കാവൽക്കൂട്ടത്തിൽ ചിലർ നഗരത്തിൽ ചെന്നു സംഭവിച്ചതു എല്ലാം മഹാപുരോഹിതന്മാരോടു അറിയിച്ചു.

12 അവർ ഒന്നിച്ചുകൂടി മൂപ്പന്മാരുമായി ആലോചനകഴിച്ചിട്ടു പടയാളികൾക്കു വേണ്ടുവോളം പണം കൊടുത്തു;

13 അവന്റെ ശിഷ്യന്മാർ രാത്രിയിൽ വന്നു ഞങ്ങൾ ഉറങ്ങുമ്പോൾ അവനെ കട്ടുകൊണ്ടുപോയി എന്നു പറവിൻ.

14 വസ്തുത നാടുവാഴിയുടെ സന്നിധാനത്തിൽ എത്തി എങ്കിലോ ഞങ്ങൾ അവനെ സമ്മതിപ്പിച്ചു നിങ്ങളെ നിർഭയരാക്കിക്കൊള്ളാം എന്നു പറഞ്ഞു.

15 അവർ പണം വാങ്ങി ഉപദേശപ്രകാരം ചെയ്തു; ഈ കഥ ഇന്നുവരെ യെഹൂദന്മാരുടെ ഇടയിൽ പരക്കെ നടപ്പായിരിക്കുന്നു.

യേശു ശിഷ്യന്മാർക്ക് പ്രത്യക്ഷനായി സകല ജാതികളെയും ശിഷ്യരാക്കിക്കൊൾവാനായി നിയോഗം നൽകുന്നു

16 എന്നാൽ പതിനൊന്നു ശിഷ്യന്മാർ ഗലീലയിൽ യേശു അവരോടു കല്പിച്ചിരുന്ന മലെക്കു പോയി.

17 അവനെ കണ്ടപ്പോൾ അവർ നമസ്കരിച്ചു; ചിലരോ സംശയിച്ചു.

18 യേശു അടുത്തുചെന്നു: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.

19 ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും

20 ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.

ചോദ്യങ്ങൾ?

1. ഭൂകമ്പം ഉണ്ടായപ്പോൾ സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങി വന്ന്, കല്ലു ഉരുട്ടിനീക്കി അതിന്മേൽ ഇരുന്നിരുന്ന ദൂതൻറെ രൂപം എങ്ങനെയുള്ളതായിരുന്നു ?
ഉത്തരം. വാക്യം. 3 അവന്റെ രൂപം മിന്നലിന്നു ഒത്തതും അവന്റെ ഉടുപ്പു ഹിമം പോലെ വെളുത്തതും ആയിരുന്നു
2. കാവൽക്കാർ ആരെ കണ്ടാണ് പേടിച്ചു വിറെച്ചു മരിച്ചവരെപ്പോലെ ആയത് ?
ഉത്തരം. വാക്യം. 4 ദൂതനെ കണ്ട്
3. സ്ത്രീകൾക്ക് പ്രത്യക്ഷനായ യേശു അവരോടു പറഞ്ഞയച്ചതെന്താണ് ?
ഉത്തരം. വാക്യം. 10 നിങ്ങൾ പോയി എന്റെ സഹോദരന്മാരോടു ഗലീലെക്കു പോകുവാൻ പറവിൻ; അവിടെ അവർ എന്നെ കാണും” എന്നു പറഞ്ഞു.
4. യേശു ശിഷ്യന്മാർക്ക് പ്രത്യക്ഷനാവുന്നത് എവിടെ വച്ച് ?
ഉത്തരം. വാക്യം. 16 ഗലീലയിൽ യേശു അവരോടു കല്പിച്ചിരുന്ന മലയിൽ വച്ച്
5. “നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ;” എന്ന കല്പന യേശു ശിഷ്യന്മാർക്ക് നൽകിയത് എന്ത് പറഞ്ഞിട്ടാണ് ?
ഉത്തരം. വാക്യം. 18 : “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.”

വ്യക്തികൾ

സ്ഥലങ്ങൾ

സമയം

മറ്റുള്ളവ


Previous


Next