മത്തായി-27

അദ്ധ്യായങ്ങൾ തിരയുക

പേജ് ഉള്ളടക്കം

രൂപരേഖ

1. യേശുവിനെ നാടുവാഴിയായ പീലാത്തൊസിനെ ഏല്പിക്കുന്നു 
2 യൂദാ കെട്ടി ഞാന്നു ചാകുന്നു 
3. പീലാത്തൊസ് യേശുവിനെ വിട്ടയക്കാൻ ആഗ്രഹിച്ചു് ” ബറബ്ബാസിനെയോ, ക്രിസ്തു എന്നു പറയുന്ന യേശുവിനെയോ” ആരെ വിട്ടുതരേണം എന്നു ചോദിക്കുന്നു 
4. യേശുവിനെ വിട്ടയക്കണം എന്ന് ആവിശ്യപ്പെട്ട് പിലാത്തോസിൻറെ അടുക്കൽ ആളയക്കുന്നു 
5. പീലാത്തോസ് കൈകഴുകി യേശുവിനെ ചമ്മട്ടികൊണ്ടു അടിപ്പിച്ചു ക്രൂശിക്കേണ്ടതിനു ഏൽപ്പിച്ചു കൊടുക്കുന്നു 
6. യേശുവിനെ ഉപദ്രവിക്കുകയും പരിഹസിക്കുകയും ചെയ്ത ശേഷം തലയോടിടം എന്നർത്ഥമുള്ള ഗോല്ഗോഥാ എന്ന സ്ഥലത്തു വച്ച് ക്രൂശിൽ തറയ്ക്കുന്നു 
7. യഹൂദന്മാരുടെ രാജാവ് എന്ന് എഴുതി യേശുവിൻറെ തലയ്ക്കു മീതെ തറയ്ക്കുന്നു – വഴിപോകുന്നവരും കൂടെ ക്രൂശിച്ച കള്ളന്മാരും മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും യേശുവിനെ പരിഹസിക്കുന്നു 
8. യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിടുന്നു; ദേശത്തു ഇരുട്ട് ഉണ്ടാകുന്നു – മന്ദിരത്തിലെ തിരശ്ശില മേൽതൊട്ടു അടിയോളം രണ്ടായി ചീന്തിപ്പോകുന്നു – ഭൂമി കുലുക്കം, പാറകൾ പിളരുന്നു,കല്ലറകൾ തുറക്കുന്നു ആദിയായ സംഭവങ്ങൾ ഉണ്ടാകുന്നു 
9. അരിമഥ്യക്കാരനായ യോസേഫ് എന്ന ശിഷ്യൻ യേശുവിനെ കല്ലറയിൽ അടക്കുന്നു – പീലാത്തോസ് മഹാപുരോഹിതന്മാരുടെയും പരീശന്മാരുടെയും അപേക്ഷ പ്രകാരം കല്ലറ മുദ്ര വച്ച് കാവൽ കൂട്ടത്തെ നിറുത്തുന്നു

യേശുവിനെ നാടുവാഴിയായ പീലാത്തൊസിനെ ഏല്പിക്കുന്നു 

1 പുലർച്ചെക്കു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും എല്ലാം യേശുവിനെ കൊല്ലുവാൻ കൂടിവിചാരിച്ചു,

2 അവനെ ബന്ധിച്ചു കെണ്ടുപോയി നാടുവാഴിയായ പീലാത്തൊസിനെ ഏല്പിച്ചു.

യൂദാ കെട്ടി ഞാന്നു ചാകുന്നു

3 അവനെ ശിക്ഷെക്കു വിധിച്ചു എന്നു അവനെ കാണിച്ചുകൊടുത്ത യൂദാ കണ്ടു അനുതപിച്ചു, ആ മുപ്പതു വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ മടക്കി കൊണ്ടുവന്നു:

4 ഞാൻ കുററമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാൽ പാപം ചെയ്തു എന്നു പറഞ്ഞു. അതു ഞങ്ങൾക്കു എന്തു? നീ തന്നേ നോക്കിക്കൊൾക എന്നു അവർ പറഞ്ഞു.

5 അവൻ ആ വെള്ളിക്കാശ് മന്ദിരത്തിൽ എറിഞ്ഞു, ചെന്നു കെട്ടിഞാന്നു ചത്തുകളഞ്ഞു.

6 മഹാപുരോഹിതന്മാർ ആ വെള്ളിക്കാശ് എടുത്തു: ഇതു രക്തവിലയാകയാൽ ശ്രീഭണ്ഡാരത്തിൽ ഇടുന്നതു വിഹിതമല്ല എന്നു പറഞ്ഞു കൂടി ആലോചിച്ചു,

7 പരദേശികളെ കുഴിച്ചിടുവാൻ അതുകൊണ്ടു കുശവന്റെ നിലം വാങ്ങി.

8 ആകയാൽ ആ നിലത്തിന്നു ഇന്നുവരെ രക്തനിലം എന്നു പേർ പറയുന്നു.

9 “യിസ്രായേൽമക്കൾ വിലമതിച്ചവന്റെ വിലയായ മുപ്പതു വെള്ളിക്കാശു അവർ എടുത്തു,

10 കർത്താവു എന്നോടു അരുളിച്ചെയ്തുപോലെ കുശവന്റെ നിലത്തിന്നു വേണ്ടി കൊടുത്തു.” എന്നു യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതിന്നു അന്നു നിവൃത്തിവന്നു..

പീലാത്തൊസ് യേശുവിനെ വിട്ടയക്കാൻ ആഗ്രഹിച്ചു് ” ബറബ്ബാസിനെയോ, ക്രിസ്തു എന്നു പറയുന്ന യേശുവിനെയോ” ആരെ വിട്ടുതരേണം എന്നു ചോദിക്കുന്നു

11 എന്നാൽ യേശു നാടുവാഴിയുടെ മുമ്പാകെ നിന്നു നീ യെഹൂദന്മാരുടെ രാജാവോ എന്നു നാടുവാഴി ചോദിച്ചു; “ഞാൻ ആകുന്നു” എന്നു യേശു അവനോടു പറഞ്ഞു

12 മഹാപുരോഹിതന്മാരും മൂപ്പന്മാരും കുറ്റം ചുമത്തുകയിൽ അവൻ ഒന്നും ഉത്തരം പറഞ്ഞില്ല.

13 പീലാത്തൊസ് അവനോടു: ഇവർ നിന്റെ നേരെ എന്തെല്ലാം സാക്ഷ്യം പറയുന്നു എന്നു കേൾക്കുന്നില്ലയോ എന്നു ചോദിച്ചു.

14 അവൻ ഒരു വാക്കിന്നും ഉത്തരം പറയായ്കയാൽ നാടുവാഴി അത്യന്തം ആശ്ചര്യപ്പെട്ടു.

15 എന്നാൽ ഉത്സവസമയത്തു പുരുഷാരം ഇച്ഛിക്കുന്ന ഒരു തടവുകാരനെ നാടുവാഴി വിട്ടയക്കപതിവായിരുന്നു.

16 അന്നു ബറബ്ബാസ് എന്ന ശ്രുതിപ്പെട്ടോരു തടവുകാരൻ ഉണ്ടായിരുന്നു.

17 അവർ കൂടിവന്നപ്പോൾ പീലാത്തൊസ് അവരോടു: ബറബ്ബാസിനെയോ, ക്രിസ്തു എന്നു പറയുന്ന യേശുവിനെയോ, ആരെ നിങ്ങൾക്കു വിട്ടുതരേണം എന്നു ചോദിച്ചു.

18 അവർ അസൂയകൊണ്ടാകുന്നു അവനെ ഏല്പിച്ചതു എന്നു അവൻ ഗ്രഹിച്ചിരുന്നു.

യേശുവിനെ വിട്ടയക്കണം എന്ന് ആവിശ്യപ്പെട്ട് പിലാത്തോസിൻറെ അടുക്കൽ ആളയക്കുന്നു

19 അവൻ ന്യായാസനത്തിൽ ഇരിക്കുമ്പോൾ അവന്റെ ഭാര്യ ആളയച്ചു: ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുതു; അവൻ നിമിത്തം ഞാൻ ഇന്നു സ്വപ്നത്തിൽ വളരെ കഷ്ടം സഹിച്ചു എന്നു പറയിച്ചു.

20 എന്നാൽ ബറബ്ബാസിനെ ചോദിപ്പാനും യേശുവിനെ നശിപ്പിപ്പാനും മഹാപുരോഹിതന്മാരും മൂപ്പന്മാരും പുരുഷാരത്തെ സമ്മതിപ്പിച്ചു.

പീലാത്തോസ് കൈകഴുകി യേശുവിനെ ചമ്മട്ടികൊണ്ടു അടിപ്പിച്ചു ക്രൂശിക്കേണ്ടതിനു ഏൽപ്പിച്ചു കൊടുക്കുന്നു

21 നാടുവാഴി അവരോടു: ഈ ഇരുവരിൽ ഏവനെ വിട്ടുതരേണമെന്നു നിങ്ങൾ ഇച്ഛിക്കുന്നു എന്നു ചോദിച്ചതിന്നു ബറബ്ബാസിനെ എന്നു അവർ പറഞ്ഞു.

22 പീലാത്തൊസ് അവരോടു: എന്നാൽ ക്രിസ്തു എന്ന യേശുവിനെ എന്തു ചെയ്യേണ്ടു എന്നു ചോദിച്ചതിന്നു: അവനെ ക്രൂശിക്കേണം എന്നു എല്ലാവരും പറഞ്ഞു.

23 അവൻ ചെയ്ത ദോഷം എന്തു എന്നു അവൻ ചോദിച്ചു. അവനെ ക്രൂശിക്കേണം എന്നു അവർ ഏറ്റവും നിലവിളിച്ചു പറഞ്ഞു.

24 ആരവാരം അധികമാകുന്നതല്ലാതെ ഒന്നും സാധിക്കുന്നില്ല എന്നു പീലാത്തൊസ് കണ്ടിട്ടുവെള്ളം എടുത്തു പുരുഷാരം കാൺകെ കൈ കഴുകി: ഈ നീതിമാന്റെ രക്തത്തിൽ എനിക്കു കുറ്റം ഇല്ല; നിങ്ങൾ തന്നേ നോക്കിക്കൊൾവിൻ എന്നു പറഞ്ഞു.

25 അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ എന്നു ജനം ഒക്കെയും ഉത്തരം പറഞ്ഞു.

26 അങ്ങനെ അവൻ ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടി കൊണ്ടടിപ്പിച്ചു ക്രൂശിക്കേണ്ടതിന്നു ഏല്പിച്ചു.

യേശുവിനെ ഉപദ്രവിക്കുകയും പരിഹസിക്കുകയും ചെയ്ത ശേഷം തലയോടിടം എന്നർത്ഥമുള്ള ഗോല്ഗോഥാ എന്ന സ്ഥലത്തു വച്ച് ക്രൂശിൽ തറയ്ക്കുന്നു

27 അനന്തരം നാടുവാഴിയുടെ പടയാളികൾ യേശുവിനെ ആസ്ഥാനത്തിലേക്കു കൊണ്ടുപോയി പട്ടാളത്തെ എല്ലാം അവന്റെ നേരെ വരുത്തി,

28 അവന്റെ വസ്ത്രം അഴിച്ചു ഒരു ചുവന്ന മേലങ്കി ധരപ്പിച്ചു.

29 മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവന്റെ തലയിൽ വെച്ചു, വലങ്കയ്യിൽ ഒരു കോലും കൊടുത്തു അവന്റെ മുമ്പിൽ മുട്ടുകുത്തി: യെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു പരിഹസിച്ചു പറഞ്ഞു.

30 പിന്നെ അവന്റെമേൽ തുപ്പി, കോൽ എടുത്തു അവന്റെ തലയിൽ അടിച്ചു.

31 അവനെ പരിഹസിച്ചുതീർന്നപ്പോൾ മേലങ്കി നീക്കി അവന്റെ സ്വന്തവസ്ത്രം ധരിപ്പിച്ചു, ക്രൂശിപ്പാൻ കൊണ്ടുപോയി.

32 അവർ പോകുമ്പോൾ ശീമോൻ എന്നു പേരുള്ള കുറേനക്കാരനെ കണ്ടു, അവന്റെ ക്രൂശ് ചുമപ്പാൻ നിർബന്ധിച്ചു.

33 തലയോടിടം എന്നർത്ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്തു എത്തിയപ്പോൾ അവന്നു കൈപ്പു കലക്കിയ വീഞ്ഞു കുടിപ്പാൻ കൊടുത്തു;

34 അതു രുചിനോക്കിയാറെ അവന്നു കുടിപ്പാൻ മനസ്സായില്ല.

35 അവനെ ക്രൂശിൽ തറെച്ചശേഷം അവർ ചീട്ടിട്ടു അവന്റെ വസ്ത്രം പകുത്തെടുത്തു,

യഹൂദന്മാരുടെ രാജാവ് എന്ന് എഴുതി യേശുവിൻറെ തലയ്ക്കു മീതെ തറയ്ക്കുന്നു – വഴിപോകുന്നവരും കൂടെ ക്രൂശിച്ച കള്ളന്മാരും മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും യേശുവിനെ പരിഹസിക്കുന്നു

36 അവിടെ ഇരുന്നുകൊണ്ടു അവനെ കാത്തു.

37 യെഹൂദന്മാരുടെ രാജാവായ യേശു എന്നു അവന്റെ കുറ്റസംഗതി എഴുതി അവന്റെ തലെക്കുമീതെ വെച്ചു.

38 വലത്തും ഇടത്തുമായി രണ്ടു കള്ളന്മാരെയും അവനോടു കൂടെ ക്രൂശിച്ചു.

39 കടന്നുപോകുന്നുവർ തല കലുക്കി അവനെ ദുഷിച്ചു:

40 മന്ദിരം പൊളിച്ചു മൂന്നു നാൾ കൊണ്ടു പണിയുന്നവനേ, നിന്നെത്തന്നേ രക്ഷിക്ക; ദൈവപുത്രൻ എങ്കിൽ ക്രൂശിൽ നിന്നു ഇറങ്ങിവാ എന്നു പറഞ്ഞു.

41 അങ്ങനെ തന്നേ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും പരിഹസിച്ചു:

42 ഇവൻ മറ്റുള്ളവരെ രക്ഷിച്ചു, തന്നെത്താൻ രക്ഷിപ്പാൻ കഴികയില്ല; അവൻ യിസ്രായേലിന്റെ രാജാവു ആകുന്നു എങ്കിൽ ഇപ്പോൾ ക്രൂശിൽനിന്നു ഇറങ്ങിവരട്ടെ; എന്നാൽ ഞങ്ങൾ അവനിൽ വിശ്വസിക്കും.

43 അവൻ ദൈവത്തിൽ ആശ്രയിക്കുന്നു; അവന്നു ഇവനിൽ പ്രസാദമുണ്ടെങ്കിൽ ഇപ്പോൾ വിടുവിക്കട്ടെ; ഞാൻ ദൈവപുത്രൻ എന്നു അവൻ പറഞ്ഞുവല്ലോ എന്നു പറഞ്ഞു.

44 അങ്ങനെ തന്നേ അവനോടുകൂടെ ക്രൂശിച്ചിരുന്ന കള്ളന്മാരും അവനെ നിന്ദിച്ചു.

യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിടുന്നു; ദേശത്തു ഇരുട്ട് ഉണ്ടാകുന്നു – മന്ദിരത്തിലെ തിരശ്ശില മേൽതൊട്ടു അടിയോളം രണ്ടായി ചീന്തിപ്പോകുന്നു – ഭൂമി കുലുക്കം, പാറകൾ പിളരുന്നു,കല്ലറകൾ തുറക്കുന്നു ആദിയായ സംഭവങ്ങൾ ഉണ്ടാകുന്നു

45 ആറാംമണി നേരംമുതൽ ഒമ്പതാംമണി നേരംവരെ ദേശത്തു എല്ലാം ഇരുട്ടുണ്ടായി.

46 ഏകദേശം ഒമ്പതാംമണി നേരത്തു യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നർത്ഥം.

47 അവിടെ നിന്നിരുന്നവരിൽ ചിലർ അതു കേട്ടിട്ടു; അവൻ ഏലീയാവെ വിളിക്കുന്നു എന്നു പറഞ്ഞു.

48 ഉടനെ അവരിൽ ഒരുത്തൻ ഓടി ഒരു സ്പോങ്ങ് എടുത്തു പുളിച്ച വീഞ്ഞു നിറെച്ചു ഓടത്തണ്ടിന്മേൽ ആക്കി അവന്നു കുടിപ്പാൻ കൊടുത്തു.

49 ശേഷമുള്ളവർ: നിൽക്ക; ഏലീയാവു അവനെ രക്ഷിപ്പാൻ വരുമോ എന്നു നോക്കാം എന്നു പറഞ്ഞു.

50 യേശു പിന്നെയും ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു.

51 അപ്പോൾ മന്ദിരത്തിലെ തിരശ്ശില മേൽതൊട്ടു അടിയോളം രണ്ടായി ചീന്തിപ്പോയി;

52 ഭൂമി കുലുങ്ങി, പാറകൾ പിളർന്നു, കല്ലറകൾ തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങൾ പലതും ഉയിർത്തെഴുന്നേറ്റു

53 അവന്റെ പുനരുത്ഥാനത്തിന്റെ ശേഷം കല്ലറകളെ വിട്ടു, വിശുദ്ധനഗരത്തിൽ ചെന്നു പലർക്കും പ്രത്യക്ഷമായി.

54 ശതാധിപനും അവനോടുകൂടെ യേശുവിനെ കാത്തുനിന്നവരും ഭൂകമ്പം മുതലായി സംഭവിച്ചതു കണ്ടിട്ടു: അവൻ ദൈവ പുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു ഏറ്റവും ഭയപ്പെട്ടു.

അരിമഥ്യക്കാരനായ യോസേഫ് എന്ന ശിഷ്യൻ യേശുവിനെ കല്ലറയിൽ അടക്കുന്നു – പീലാത്തോസ് മഹാപുരോഹിതന്മാരുടെയും പരീശന്മാരുടെയും അപേക്ഷ പ്രകാരം കല്ലറ മുദ്ര വച്ച് കാവൽ കൂട്ടത്തെ നിറുത്തുന്നു

55 ഗലീലയിൽ നിന്നു യേശുവിനെ ശുശ്രൂഷിച്ചുകൊണ്ടു അനുഗമിച്ചുവന്ന പല സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു.

56 അവരിൽ മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും സെബെദിപുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നു.

57 സന്ധ്യയായപ്പോൾ അരിമഥ്യക്കാരനായ യോസേഫ് എന്ന ധനവാൻ താനും യേശുവിന്റെ ശിഷ്യനായിരിക്കയാൽ വന്നു,

58 പീലാത്തൊസിന്റെ അടുക്കൽ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു; പീലത്തൊസ് അതു ഏല്പിച്ചുകൊടുപ്പാൻ കല്പിച്ചു.

59 യോസേഫ് ശരീരം എടുത്തു നിർമ്മലശീലയിൽ പൊതിഞ്ഞു,

60 താൻ പാറയിൽ വെട്ടിച്ചിരുന്ന തന്റെ പുതിയ കല്ലറയിൽ വെച്ചു കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ലു ഉരുട്ടിവെച്ചിട്ടു പോയി.

61 കല്ലറെക്കു എതിരെ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും ഇരുന്നിരുന്നു.

62 ഒരുക്കനാളിന്റെ പിറ്റെ ദിവസം മഹാപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിന്റെ അടുക്കൽ ചെന്നുകൂടി:

63 യജമാനനേ, ആ ചതിയൻ ജീവനോടിരിക്കുമ്പോൾ: മൂന്നുനാൾ കഴിഞ്ഞിട്ടു ഞാൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞപ്രകാരം ഞങ്ങൾക്കു ഓർമ്മ വന്നു.

64 അതുകൊണ്ടു അവന്റെ ശിഷ്യന്മാർ ചെന്നു അവനെ മോഷ്ടിച്ചിട്ടു, അവൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേറ്റു എന്നു ജനത്തോടു പറകയും ഒടുവിലത്തെ ചതിവു മുമ്പിലത്തേതിലും വിഷമമായിത്തീരുകയും ചെയ്യാതിരിക്കേണ്ടതിന്നു മൂന്നാം നാൾവരെ കല്ലറ ഉറപ്പാക്കുവാൻ കല്പിക്ക എന്നു പറഞ്ഞു.

65 പീലാത്തൊസ് അവരോടു: കാവൽക്കൂട്ടത്തെ തരാം; പോയി നിങ്ങളാൽ ആകുന്നെടത്തോളം ഉറപ്പുവരുത്തുവിൻ എന്നു പറഞ്ഞു.

66 അവർ ചെന്നു കല്ലിന്നു മുദ്രവെച്ചു കാവൽക്കൂട്ടത്തെ നിറുത്തി കല്ലറ ഉറപ്പാക്കി.

ചോദ്യങ്ങൾ?

1. ഏതു സമയത്താണ് യേശുവിനെ നാടുവാഴിയായ പീലാത്തോസിനെ ഏൽപ്പിക്കുന്നത് ?
ഉത്തരം. വാക്യം. 1 പുലർച്ചെക്ക്
2. യൂദാ മന്ദിരത്തിൽ എറിഞ്ഞു കളഞ്ഞ വെള്ളിക്കാശ് എടുത്ത് മഹാപുരോഹിതന്മാർ എന്താണ് ചെയ്തത് ?
ഉത്തരം. വാക്യം. 7 പരദേശികളെ കുഴിച്ചിടുവാൻ അതുകൊണ്ടു കുശവന്റെ നിലം വാങ്ങി
3. മുപ്പതു വെള്ളിക്കാശ് കൊണ്ട് വാങ്ങിയ നിലത്തിന്റെ പേരെന്ത് ?
ഉത്തരം. വാക്യം. 8 രക്തനിലം
4. യേശുവിന്റെ വസ്ത്രം അഴിച്ചു അവനെ ധരിപ്പിച്ച മേലങ്കിയുടെ നിറം എന്ത് ?
ഉത്തരം. വാക്യം. 28 ചുവപ്പ്
5. യേശുവിന്റെ തലയിൽ വച്ച കിരീടം എന്ത് കൊണ്ട് ഉണ്ടാക്കിയതായിരുന്നു ?
ഉത്തരം. വാക്യം. 29 മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞ്
6. വഴിപോകുന്നവർ എന്ത് പറഞ്ഞാണ് അവനെ ദുഷിച്ചത് ?
ഉത്തരം. വാക്യം. 40 മന്ദിരം പൊളിച്ചു മൂന്നു നാൾ കൊണ്ടു പണിയുന്നവനേ, നിന്നെത്തന്നേ രക്ഷിക്ക; ദൈവപുത്രൻ എങ്കിൽ ക്രൂശിൽ നിന്നു ഇറങ്ങി വാ എന്നു പറഞ്ഞു
7. എത്രാം മാണി നേരം മുതൽ എത്രാം മാണി നേരം വരെയാണ് ദേശത്തു എല്ലാം ഇരുട്ട് ഉണ്ടായതു ?
ഉത്തരം. വാക്യം. 45 ആറാംമണി നേരംമുതൽ ഒമ്പതാംമണി നേരംവരെ
8. ഏകദേശം ഒമ്പതാംമണി നേരത്തു ഉറക്കെ നിലവിളിച്ചു പറഞ്ഞ വാക്കുകൾ എന്തായിരുന്നു ?
ഉത്തരം. വാക്യം. 46 “ഏലീ, ഏലീ, ലമ്മാ ശബക്താനി”
9. ഉയിർത്തെഴുന്നേറ്റ വിശുദ്ധന്മാരുടെ ശരീരങ്ങൾ പലതും കല്ലറകൾ വിട്ടത് എന്തിനു ശേഷം ആയിരുന്നു ?
ഉത്തരം. വാക്യം 53 അവന്റെ പുനരുത്ഥാനത്തിന്റെ ശേഷം
10 ശതാധിപനും അവനോടുകൂടെ യേശുവിനെ കാത്തുനിന്നവരും ഭൂകമ്പം മുതലായി സംഭവിച്ചതു കണ്ടിട്ടു എന്താണ് പറഞ്ഞത് ?
ഉത്തരം വാക്യം. 54 അവൻ ദൈവ പുത്രൻ ആയിരുന്നു സത്യം എന്ന്
11 . ഗലീലയിൽ നിന്ന് യേശുവിനെ അനുഗമിച്ചു വന്ന സ്ത്രീകളിൽ ആരൊക്കെയുണ്ടായിരുന്നു ?
ഉത്തരം. വാക്യം. 56 മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും സെബെദിപുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നു.
12 . ഒരുക്കനാളിന്റെ പിറ്റെ ദിവസം മഹാപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിന്റെ അടുക്കൽ ചെന്ന് എന്താണ് പറഞ്ഞത് ?
ഉത്തരം. വാക്യം. 63

വ്യക്തികൾ

 

സ്ഥലങ്ങൾ

 

സമയം

 

മറ്റുള്ളവ

 


Previous


Next